ഇടുക്കി: ജോബിൻ ഇതിനകം സ്വന്തമാക്കിയത് രണ്ട് അര്‍ദ്ധ സെഞ്ച്വറി. കേരള ക്രിക്കറ്റ് ലീഗിലെ മുഖ്യടീമായ ബ്ലൂ ടൈഗേഴ്സിലെ യഥാർത്ഥ ടൈഗർ താൻ തന്നെയെന്ന് വെടിക്കെട്ട് ബാറ്റിംഗിലൂടെ തെളിയിച്ചിരിക്കുകയാണ് തൊടുപുഴയുടെ ജോബിൻ. ജോബി പ്ലസ്ടു വിദ്യാർത്ഥിയായ ഈ 17കാരൻ ജൂനിയർ മത്സരങ്ങള്‍ കളിക്കേണ്ട പ്രായത്തില്‍ അനായാസം അതിർത്തി കടത്തുന്നത് രഞ്ജിയടക്കമുള്ള മത്സരങ്ങള്‍ കളിച്ച മുതിർന്ന താരങ്ങളെയാണ്.
ആലപ്പി റിപ്പിള്‍സിനെതിരെയും കൊല്ലം സെയിലേഴ്സിനെതിരെയും അർദ്ധ സെഞ്ച്വറി നേടിയാണ് ജോബിൻ ശ്രദ്ധ നേടുന്നത്. അഴകും ആക്രമണോത്സുകതയും ചേരുന്ന സുന്ദരമായ ബാറ്റിംഗ് ശൈലിയും വിക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും അനായാസം ഷോട്ടുകള്‍ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്. കഴിഞ്ഞ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന്റെ എല്ലാ ബൗളർമാരും ബ്ലൂ ടൈഗേഴ്സ് താരം ജോബിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
48 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സുമടക്കം 79 റണ്‍സാണ് ജോബിൻ നേടിയത്. ഇന്നലെ കൊല്ലം സെയിലേഴ്സിനെതിരെ നടന്ന മത്സരത്തിലും ജോബിൻ അർദ്ധസെഞ്ച്വറി നേടിയിരുന്നു. രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 51 റണ്‍സാണ് നേടിയത്. ഡ്രൈവുകളും ലോഫ്‌റ്റഡ് ഷോട്ടുകളുമടക്കം മൈതാനമാകെ ഒഴുകിപ്പരക്കുന്ന മനോഹര ബാറ്റിംഗ് പ്രകടനമായിരുന്നു ഇത്.
പിച്ചില്‍ കുത്തി അപ്രതീക്ഷിതമായി ഉയർന്ന് വരുന്ന പന്തുകളെ അനായാസം നേരിടുന്നതിലുള്ള മികവും ജോബിന്റെ പ്രത്യേകതയാണ്. ടൂർണ്ണമെന്റില്‍ ട്രിവാൻഡ്രം റോയല്‍സിന് എതിരെയുള്ള ആദ്യ മത്സരത്തിലും ജോബിൻ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അന്ന് 34 പന്തില്‍ 48 റണ്‍സായിരുന്നു ജോബിൻ നേടിയത്. അണ്ടർ 19 കേരള ടീമില്‍ അംഗമായ ജോബിൻ ജൂനിയർ ക്രിക്കറ്റിലും മികച്ച ഇന്നിങ്സുകള്‍ കാഴ്ച വച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായ തൊടുപുഴ കാഞ്ഞിരമറ്റം പെണ്ടനാത്ത് വീട്ടില്‍ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. സഹോദരനായ റോബിൻ കോതമംഗലം എം.എ കോളേജില്‍ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.