ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കായി കോക്രോച് ജനതാ പാർട്ടി പ്രഖ്യാപിച്ച അന്ത്യശാസനത്തിന് ഇനി അഞ്ചു നാൾ കൂടി മാത്രം. ഒരാഴ്ചക്കുള്ളിൽ രാജിവെക്കണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടിപ്പിക്കുമ്പോൾ ധർമേന്ദ്ര പ്രധാനെ മറ്റേതെങ്കിലും വകുപ്പിലേക്ക് മാറ്റുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നത്. മൂന്നാം മോദി സർക്കാർ അധികാരത്തിലേറ്റ ശേഷം ഒരു മന്ത്രിക്കെതിരെ ഇത്രയും പ്രതിഷേധം കടുക്കുന്നത് ആദ്യമായിട്ടാണ്. ഡൽഹി ജന്ദർ മന്ദർ സമരത്തിൽ നിന്നും ലഭിച്ച ഊർജ്ജം പലയിടങ്ങളിലായി കൈമാറാനും ചെറിയ കൂട്ടായ്മകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കാനുമാണ് സിജെപി തയാറെടുക്കുന്നത്. നീറ്റ് പുനഃപരീക്ഷാ പേടിയിൽ രാജ്യത്ത് സംഭവിച്ച ആത്മഹത്യയുടെ എണ്ണം അഞ്ച് ആയി. കുട്ടികളുടെ ജീവൻ പൊലിഞ്ഞതിന്റെ ഉത്തരവാദിത്വം ധർമേന്ദ്ര പ്രധാൻ ആണെന്ന രീതിയിലേക്കാണ് സിജിപിയുടെ പ്രചാരണം. സിബിഎസ്ഇയുടെ പരീക്ഷാ ക്രമക്കേടിൽ ബോർഡ് ചെയർമാനെയും സെക്രട്ടറിയേയും മാറ്റി മുഖം രക്ഷിക്കുകായാണ് സർക്കാർ ചെയ്തത്. ഫ്രാൻസ് യാത്രയിലും പ്രധാനെ ചേർത്തുപിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണം എന്നും സിജെപി ആവശ്യപ്പെടുന്നു. ക്യാബിനറ്റ് മന്ത്രിമാരെ ബിജെപി ചുമതലയിലേക്ക് കൊണ്ടുവരുകയും നിർണായക വകുപ്പുകൾ ചില മന്ത്രിമാരിൽ നിന്നും എടുത്തു മാറ്റുകയും ചെയ്താണ് കേന്ദ്ര പുനഃസംഘടനാ ആസൂത്രണം ചെയ്യുന്നത്. പ്രധാനെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും മാറ്റിയാലും അഴിച്ചുപണിയിൽ സ്വാഭാവികമായി സംഭവിക്കുന്നത് എന്ന തോന്നൽ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുക. ധർമേന്ദ്ര പ്രധാന വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് ലക്ഷം ഒപ്പാണ് സിജെപി ശേഖരിച്ചിരിക്കുന്നത്.



