മുംബൈ: ധനകാര്യ സ്ഥാപനങ്ങൾക്ക് ആശ്വാസമേകി കെ വൈസി രേഖകൾ മറയ്ക്കുന്നതിനുള്ള സമയപരിധി അടുത്ത വർഷം ജനുവരി 20 വരെ കേന്ദ്ര കെവൈസി റെക്കോർഡ് രജിസ്ട്രി നീട്ടി. നേരത്തെ ഡിസംബർ 16-ന് ആയിരുന്നു സമയപരിധി. പുതിയ സംവിധാനം നടപ്പിലാക്കാൻ മതിയായ സമയമില്ലെന്ന് ചൂണ്ടിക്കാട്ടി ബാങ്കുകളും ഫിൻടെക് കമ്പനികളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പുതുക്കിയ കെവൈസി മാനദണ്ഡങ്ങൾ പാലിക്കാൻ ഈ സ്ഥാപനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെയാണ് സമയ പരിധി നീട്ടിയത്. ഡാറ്റാ സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടുത്തുന്നതിനായാണ് കെവൈസി രേഖകളിലെ സുപ്രധാന വിവരങ്ങൾ മായ്ക്കാൻ സെൻട്രൽ കെ വൈസി റെക്കോർഡ്‌സ് രജിസ്ട്രി നിർദേശിച്ചത്. ഇതോടെ പാൻ നമ്പറുകൾ പോലുള്ള പൂർണ്ണ കെവൈസി വിവരങ്ങൾ ഇനി ദൃശ്യമാകില്ല. പകരം, അവസാനത്തെ നാല് അക്കങ്ങൾ മാത്രമേ കാണാൻ സാധിക്കൂ. തന്ത്രപ്രധാനമായ ഉപഭോക്തൃ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ഡാറ്റാ ചോർച്ചകളുടെ സാധ്യത കുറയ് ക്കുന്നതിനും വേണ്ടിയാണ് ഈ നടപടി പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിന് ധനകാര്യ സ്ഥാപനങ്ങളുടെ നിലവിലെ സംവിധാനങ്ങൾ പരിഷ്ക്കരിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ കെവൈസി വിവരങ്ങൾ മറയ്ക്കപ്പെടൂ.
വലിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള സാഹചര്യം ഉണ്ടെങ്കിലും, ചെറുതും ഇടത്തരവുമായ കമ്പനികൾ അവരുടെ സിസ്റ്റം പെട്ടെന്ന് പരിഷ്‌കരിക്കുന്നത് ബുദ്ധിമുട്ടാണ്. ഒക്ടോബറിൽ യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ റെസെക്യൂരിറ്റി, 815 ദശലക്ഷം ഇന്ത്യക്കാരുടെ വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പ നയ്ക്കായി ലഭ്യമാണെന്ന് വെളിപ്പെടുത്തിയിരുന്നു. പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയ്‌ക്കൊപ്പം ആധാർ, പാസ്പോർട്ട് വിവരങ്ങൾ എന്നിവ ഓൺലൈനിൽ വിൽപ്പനയ്ക്ക് ലഭ്യമാണ് എന്നായിരുന്നു റിപ്പോർട്ട്. ഐഡൻറിറ്റി മോഷണം, ദുരുപയോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനായി യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ ഡിഎഐ) മാസ്കിംഗ് അവതരിപ്പിച്ചിരുന്നു. പൂർണ്ണമായ ആധാർ നമ്പർ ആവശ്യമായേക്കാവുന്ന സർക്കാർ ആനുകൂല്യ ഇടപാടുകൾ ഒഴികെ, സാധാരണ ആധാർ കാർഡ് പോലെ തന്നെ സ്ഥിരീകരണ ആവശ്യങ്ങൾക്കായി മറച്ച ആധാർ കാർഡ് ഉപ യോഗിക്കാവുന്ന പദ്ധതിയാണിത്. ആധാർ നമ്പറിൻറെ അവസാ നത്തെ 4 അക്കങ്ങൾ മാത്രമേ ഇത് വഴി ദൃശ്യമാകൂ.



