കുറവിലങ്ങാട്: വേദനയും യാതനകളും ദുരിതങ്ങളും നിറഞ്ഞ നാളുകളിൽ നിന്ന് സാധാരണജീവിതത്തിലെത്തിയ അവർ ഹൃദയത്തിന്റെ നിറവിൽ നിന്ന് പറഞ്ഞു, ഭയപ്പെടേണ്ടതില്ല, യഥാസമയത്തെ രോഗനിർണ്ണയും ചികിത്സയുമാണ് പ്രധാനം. കാൻസർ ദിനാചരണത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ സംഘടിപ്പിച്ച കാൻസർ അതിജീവിതരുടെ മുഖാമുഖം പരിപാടിയിലാണ് മനസ് തുറന്ന സംഭാഷണങ്ങൾ നടന്നത്. കാൻസറിനെ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു അതിജീവിതരുടെയെല്ലാം സാക്ഷ്യം. ആദ്യഘട്ടത്തിൽതന്നെ രോഗനിർണ്ണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയുമെന്നും മതിയായ ചികിത്സ ആശുപത്രികളിൽ ലഭ്യമാണെന്നും അതിജീവിതർ പറഞ്ഞു.
പ്രായപൂർത്തിയായ സ്ത്രീകൾ മതിയായ ഇടവേളകളിൽ മാമോഗ്രാം നടത്തിയാൽ സ്താനാർബുദം കണ്ടെത്താനും ചികിത്സിച്ച് ഭേദപ്പെടുത്താനും കഴിയും. തൈറോയ്ഡ്്, സെർവിക്കൽ അർബുദങ്ങളും നേരത്തെ കണ്ടെത്തിയാൽ ഭയപ്പെടേണ്ടതില്ല.
രോഗപീഡകളേറെയാണെന്നും ആ സമയങ്ങളിൽ കുടുംബാംഗങ്ങളും സ്നേഹിതരും നൽകുന്ന പിന്തുണയും സ്നേഹവും മരുന്നിനൊപ്പം പ്രധാനമാണെന്നുമാണ് അതിജീവിതർ പറയുന്നു.
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കാൻ തീവ്രശ്രമങ്ങൾ അനിവാര്യമാണെന്നും അതിലൂടെ കാൻസറടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനാവുമെന്നാണ് സാധാരണ ജീവിതത്തിലുള്ള അതിജീവിതരെല്ലാം പറയുന്നത്.
മുഖാമുഖം പരിപാടിയിൽ സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.വി. തോമസ്, ഭാരവാഹികളായ മിനിമോൾ ജോർജ്, സി.കെ. സന്തോഷ്, ഷാജി പുതിയിടം, സുനിൽ അഞ്ചു കണ്ടത്തിൽ, കോർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്സ് ദീപ്തി കെ. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.