വത്തിക്കാൻ സിറ്റി: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ യേശുവിന്റെ അന്ത്യ അത്താഴത്തെ അപഹസിച്ച് കൊണ്ടുള്ള സ്കിറ്റ് ദുഃഖമുണ്ടാക്കിയെന്ന് വത്തിക്കാൻ.ശനിയാഴ്ച വൈകിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിലാണു കഴിഞ്ഞ മാസം 26ന് അരങ്ങേറിയ സ്കിറ്റിനെ വത്തിക്കാൻ വിമർശിച്ചത്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലെ ചില ഭാഗങ്ങൾ വിഷമമുണ്ടാക്കി. മറ്റുള്ളവർക്ക് അനാദരമാകുന്നതിലേക്ക് ആശയാവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കരുത്. ലോകം ഒരുമിക്കുന്ന ഇത്തരം വേദികളിൽ ആരുടെയും മതവിശ്വാസങ്ങളെ പരോക്ഷമായിപ്പോലും പരിഹസിക്കാൻ പാടില്ല.
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സ്കിറ്റിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. ലിയനാർഡോ ഡാവിഞ്ചിയുടെ വിഖ്യാതമായ പെയിന്റിങ്ങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 18 പേർ ഒരു ടേബിളിന് ചുറ്റുമിരിക്കുന്നതാണ് സ്കിറ്റിലുള്ളത്. ഇതിൽ പങ്കെടുത്തവരുടെ വേഷമുൾപ്പടെ ചൂണ്ടിക്കാട്ടിയാണ് വിവാദം ഉയർന്നത്.സ്കിറ്റ് വിവാദമായതിനു പിന്നാലെ ഒളിംപിക്സ് അധികൃതർ മാപ്പുപറഞ്ഞിരുന്നു. ഡാവിഞ്ചിയുടെ ‘ദ് ലാസ്റ്റ് സപ്പർ’ പെയ്ന്റിങ് ആധാരമാക്കിയല്ല സ്കിറ്റ് തയാറാക്കിയതെന്നും ഒളിംപസ് പർവതത്തിലെ ദേവഗണങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിരുന്നാണ് പ്രചോദനമെന്നും പരിപാടിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ പിന്നീടു വിശദീകരിച്ചു.



