പാലാ: സമൂഹത്തിൽ പിന്നിലായവരെക്കൂടി മുന്നിലേക്കു കൊണ്ടുവരാനും എല്ലാവരെയും ചേർത്തു നിർത്താനും സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ഡോ. ലിയോ പോൾദോ ജിറെല്ലി പറഞ്ഞു. സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക ശേഷിയുള്ളവർ പാവങ്ങൾക്കു വിദ്യാഭ്യാസ സഹായം ഉൾപ്പെടെ നൽകണം. ക്രിസ്തുവിന്റെ മൂല്യങ്ങൾ അധിഷ്ഠിതമാക്കിയാകണം സാമ്പത്തിക ഉന്നതി ഉള്ളവരും ബിസിനസ് പ്രഫഷനലുകളും പെരുമാറാൻ. ജീവകാരുണ്യ പ്രവർത്തനം തന്നെയാണു സഭയുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. സിറോ മലബാർ സഭാ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ അധ്യക്ഷത വഹിച്ചു.
കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്രമന്ത്രി ജോർജ് കുര്യൻ, യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്താ ജോസഫ് മാർ ഗ്രിഗോറിയോസ്, പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറൽ ഫാ. ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.