ബലാത്സംഗക്കേസില് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് ഫേസ്ബുക്കിലൂടെ നിവിന്റെ പ്രതികരണം. കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് നൽകിയത്. ലൈംഗിക അതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് നിവിൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടതോടെയാണ് കേസിൽ നിവിന് കോടതി ക്ലീൻ ചിറ്റ് നൽകിയത്.
തനിക്കെതിരായ ലൈംഗികാരോപണം വ്യാജമാണെന്ന് നിവിന് നേരത്തെ മൊഴി നല്കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താൻ കേരളത്തിലെ ഷൂട്ടിങ് ലൊക്കേഷനിലാണുണ്ടായിരുന്നതെന്നും പാസ്പോർട്ട് പരിശോധിച്ചാൽ ഈ കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിൻ അന്വേഷണസംഘത്തിന് മുന്നിൽ വ്യക്തമാക്കിയിരുന്നു.
സിനിമയിൽ അവസരം വാഗ്ദാനം നൽകി, ദുബായിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി ഉന്നയിച്ച ആരോപണം. ആറ് പ്രതികളുള്ള കേസിൽ ആറാം പ്രതിയാണ് നിവിൻ പോളി. ദുബായിലെ ഹോട്ടലിൽ വച്ച് കഴിഞ്ഞ വർഷം ഡിസംബർ മാസത്തിൽ ആയിരുന്നു പീഡനം എന്നാണ് യുവതിയുടെ ആരോപണം. ഈ പരാതി ഉയർന്ന്, മണിക്കൂറുകൾക്കകം നിവിൻ തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയും, കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലും തന്റെ ഭാഗം വിശദമാക്കി.
ഈ പറയുന്ന പരാതിയിൽ തനിക്ക് ഒരു പങ്കുമില്ലെന്നും, പരാതിക്കാരിയായ യുവതിയെ കണ്ടിട്ടുപോലുമില്ല എന്നും നിവിൻ വാദിച്ചു. അതേസമയം കേസിൽ പ്രതികളായ മറ്റ് അഞ്ചുപേർക്കെതിരെ അന്വേഷണം തുടരും. സിനിമാരംഗത്തെ ലൈംഗീക ചൂഷണങ്ങളടക്കമുള്ളവയെ കുറിച്ച് ജസ്റ്റിസ് ഹേമ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നിവിൻ പോളിയടക്കമുള്ളവർക്കെതിരെ പരാതിക്കാരി ആരോപണവുമായി രംഗത്ത് എത്തിയത്.



