എം സി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ഈ റോഡിൻ്റെ വികസനം മധ്യ കേരളത്തിൻ്റെ വികസനത്തിന് വൻ കുതിപ്പാകും. ഒരു കാലത്ത് കേരളത്തിൻ്റെ തന്നെ മെയിൻ സെൻട്രൽ റോഡായിരുന്നു ചുരുക്ക പേരിൽ എം സി റോഡ്.
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാതയാണ് എം സി റോഡ്. സാധ്യതാപഠനത്തിനും വിശദമായ പദ്ധതിരേഖയ്ക്കും ട്രാഫിക് സർവേക്കുമായി മരാമത്ത് ഡിസൈൻ വിഭാഗത്തെ 2022 ൽ ചുമതലപ്പെടുത്തിയിരുന്നു. ഇതിനായി 2.25 കോടി റീജണൽ ഇൻവെസ്റ്റിഗേഷൻ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ചശേഷമാകും സ്ഥലമേറ്റെടുപ്പിലേക്ക് നീങ്ങുക. മൊത്തത്തില്‍ റോഡിന് 240.6 കി.മീ. ദൈർഘ്യം ഉണ്ട്.
തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയില്‍ ദേശീയപാത 47-ല്‍ ആണ് ചേരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.



