ചെങ്ങമനാട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്, വിദേശത്തു നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഓമനമൃഗം ഇന്ന് വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ആദൃത്തെ ഓമനമൃഗം. ഇന്ന് രാവിലെ 10:17 ന്, എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽ നിന്നാണ് ഇവ തന്റെ യജമാനന്റെ കൂടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. തൃശൂർ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രന്റെ ഓമനയാണ് ‘ഇവ’.
ഈ വർഷം ജൂലൈയിൽ ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം സിയാലിൽ നിലവിൽ വന്നു. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ‘അനിമൽ ക്വാറന്റൈൻ & സർട്ടിഫിക്കേഷൻ സർവീസ്’ (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, ‘പെറ്റ് എക്സ്പോർട്ട് – ഇംപോർട്ട്’ സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി നെടുമ്പാശ്ശേരി മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷനും വെറ്ററിനറി ഡോക്ടറുടെ സേവനവും ക്വാറന്റൈൻ സെന്ററും തുടങ്ങിയ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വരുന്ന ശനിയാഴ്ച പുലർച്ചെ ബെൽജിയത്തിൽ നിന്ന് ഒരു നായ്ക്കുട്ടി കൂടി വിമാനത്താവളത്തിൽ എത്തുന്നുണ്ട്. വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.



