Wednesday, February 18, 2026
No menu items!
Homeവാർത്തകൾഇറാൻ്റെ ആണവ ചർച്ചകൾക്കിടെ ഗൾഫിൽ കനത്ത സൈനിക വിന്യാസവുമായി അമേരിക്ക

ഇറാൻ്റെ ആണവ ചർച്ചകൾക്കിടെ ഗൾഫിൽ കനത്ത സൈനിക വിന്യാസവുമായി അമേരിക്ക

ന്യൂഡൽഹി: ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള നയതന്ത്ര ചർച്ചകൾ ജനീവയിൽ പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ കനത്ത സൈനിക വിന്യാസവുമായി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 50-ലധികം അത്യാധുനിക യുദ്ധവിമാനങ്ങളെ അമേരിക്ക മിഡിൽ ഈസ്റ്റിലേക്ക് അയച്ചതായാണ് റിപ്പോർട്ടുകൾ.

മേഖലയിലെ അമേരിക്കയുടെ വ്യോമ-നാവിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്സിയോസ് ആണ് വിമാനങ്ങളുടെ നീക്കം സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്.

അത്യാധുനിക എഫ്-22 (F-22), എഫ്-35 (F-35), എഫ്-16 (F-16) യുദ്ധവിമാനങ്ങളാണ് മേഖലയിലേക്ക് തിരിച്ചിരിക്കുന്നത്. ഇതിനുപുറമെ ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാവുന്ന നിരവധി ടാങ്കർ വിമാനങ്ങളും ഇവയ്ക്കൊപ്പമുണ്ട്. ഏത് നിമിഷവും സജ്ജമായിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ വിന്യാസം. ജനീവയിൽ അമേരിക്കയും ഇറാനും തമ്മിൽ രണ്ടാം വട്ട ആണവ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു സൈനിക നീക്കമെന്നത് ശ്രദ്ധേയമാണ്.

ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും (USS Gerald R. Ford) മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചു കഴിഞ്ഞു. കരീബിയൻ കടലിൽ നിന്നും പുറപ്പെട്ട കപ്പൽ നിലവിൽ അറ്റ്ലാന്റിക് സമുദ്രത്തിലാണ്.

യുഎസ്എസ് മഹാൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് വിൻസ്റ്റൺ ചർച്ചിൽ എന്നീ മൂന്ന് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും വിമാനവാഹിനിക്കപ്പലിനെ അനുഗമിക്കുന്നുണ്ട്. ഏകദേശം ഒരു വാരത്തിനുള്ളിൽ ഈ കപ്പൽ വ്യൂഹം ഇറാന് സമീപമുള്ള സമുദ്രമേഖലയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കുമ്പോഴും നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് ഇരുവിഭാഗവും നൽകുന്ന സൂചന. ജനീവയിൽ നടന്ന ചർച്ചകൾ ക്രിയാത്മകമാണെന്നും ചില കാര്യങ്ങളിൽ ധാരണയിലെത്തിയതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളായ ജാറെദ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ കൂടുതൽ വ്യക്തമായ നിർദ്ദേശങ്ങളുമായി മടങ്ങിവരാമെന്ന് ഇറാൻ പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ട്.

ചർച്ചകൾ ഗൗരവമേറിയതും പോസിറ്റീവും ആണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മുൻപത്തെ യോഗത്തേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ടെന്നും ചില അടിസ്ഥാന തത്വങ്ങളിൽ ധാരണയായതായും അദ്ദേഹം ഇറാൻ സ്റ്റേറ്റ് ടെലിവിഷനോട് വ്യക്തമാക്കി.

എന്നാൽ ഉടൻ തന്നെ ഒരു കരാറിലെത്താൻ സാധിക്കില്ലെന്നും ഒരു പാത തുറന്നുകിട്ടി എന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽബുസൈദിയാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചത്. സൈനിക സമ്മർദ്ദവും നയതന്ത്ര നീക്കങ്ങളും ഒരേസമയം പരീക്ഷിക്കുകയാണ് അമേരിക്ക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments