ദോഹ: ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഖത്തർ. മേഖലയിലും അതിനപ്പുറത്തുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര ചർച്ചകളുമായി മുന്നോട്ടു പോകുന്നതിനുള്ള നിർണായക ചുവടുവയ്പ്പായിരിക്കും കരാറെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
ശാശ്വതവും സമഗ്രവും സുസ്ഥിരവുമായ സമാധാനം ഉറപ്പുവരുത്തുന്നതിന് സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഖത്തർ ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ പരമാധികാരത്തിലും വ്യോമാതിർത്തിയിലും ഇറാൻ നടത്തിയ നിയമ ലംഘനം മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണെന്നും എല്ലാ നിരുത്തരവാദപരമായ നടപടികളെയും പ്രതിരോധിക്കാൻ ആത്മാർത്ഥവും കൂട്ടായതുമായ ശ്രമങ്ങൾ ആവശ്യമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. ഖത്തർ സമാധാനം നടപ്പിലാക്കാനുള്ള ഒരു പ്രേരകശക്തിയായി തുടർന്നും പ്രവർത്തിക്കുമെന്ന് മന്ത്രാലയം ഉറപ്പ് നൽകി.
സമാധാനത്തോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധത തത്വാധിഷ്ഠിതമാണെന്നും, പ്രത്യേക സംഭവങ്ങളോ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോ അതിനെ സ്വാധീനിക്കാറില്ലെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ‘നല്ല അയൽപക്ക ബന്ധത്തിന്റെ മൂല്യങ്ങൾ പിന്തുടരാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണ്, പ്രതിസന്ധികൾ പരിഹരിക്കുന്നതിനും കൂടുതൽ സുരക്ഷിതവും സഹകരണപരവും സമ്പന്നവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുമുള്ള എല്ലാ ആത്മാർത്ഥമായ ശ്രമങ്ങളെയും പൂർണ്ണമായി പിന്തുണയ്ക്കുന്നു’- മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, ഇരു കക്ഷികളും കരാറിലെ നിബന്ധനകൾ പൂർണ്ണമായും പാലിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.