ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞനും ജെഎൻയു പ്രഫസർ എമെരിറ്റസുമായ പ്രഫ. ടി.കെ. ഉമ്മൻ (88) അന്തരിച്ചു.
ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വസതിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച 12.30ന് സഫ്ദർജംഗ് ജറുസലേം മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം തുഗ്ലക്കാബാദ് സെമിത്തേരിയില്‍. ഭാര്യ: ജോസഫിൻ (തിരുവനന്തപുരം കുമാരപുരം തേക്കാട്ടില്‍ കുടുംബാംഗം). മക്കള്‍: കോശി ഉമ്മൻ (ബഹറിൻ), ജോളി ഉമ്മൻ ( ഒമാൻ). മരുമക്കള്‍: റാണി കോശി, മേരി ജോളി.
ദീർഘകാലം ജവഹർലാല്‍ നെഹ്റു സർവകലാശാലയിലെ അധ്യാപകനായിരുന്ന അദ്ദേഹത്തെ സാമൂഹികശാസ്ത്ര രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2008-ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
1937 ഒക്ടോബർ 16ന് ആലപ്പുഴ ചെങ്ങന്നൂർ വെണ്‍മണിയിലെ തറയിലത്ത് കീരിക്കാട്ട് കുടുംബത്തില്‍ സാറാമ്മയുടെയും കോശിയുടെയും മകനായാണ് ജനിച്ചത്.1957ല്‍ കേരള സർവകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും 1960ല്‍ പൂനെ സർവകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും നേടി.
പൂനെ സർവകലാശാലയില്‍ നിന്നുതന്നെ 1965ല്‍ പിഎച്ച്‌ഡി കരസ്ഥമാക്കി. ഇന്ത്യയിലെ ഭൂദാൻ-ഗ്രാമദാൻ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം ഏറെ ശ്രദ്ധേയമായിരുന്നു.
ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വർക്കില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1970ലാണ് ജെഎൻയുവില്‍ എത്തുന്നത്. ഒരു വർഷം സോഷ്യോളജിയില്‍ റീഡറായി ജോലി ചെയ്തു. 1976 മുതല്‍ 2002 വരെ അവിടെ സോഷ്യോളജി പ്രഫസറായി സേവനമനുഷ്ഠിച്ചു. ജെഎൻയുവിലെ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യല്‍ സിസ്റ്റംസിന്റെ വളർച്ചയില്‍ അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
സാമൂഹികനീതി, ജനാധിപത്യം, ബഹുസ്വരത എന്നീ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.



