ന്യൂഡല്‍ഹി: ഇടുക്കിയിലെ ഏലമലക്കാടുകളില്‍ പട്ടയം അനുവദിക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ വിലക്കി. ഏലമലക്കാടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി മാറ്റരുതെന്നും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. എന്നാല്‍, നിലവില്‍ ഏലമലക്കാടുകളില്‍ പട്ടയമുള്ളവരെ കുടിയൊഴിപ്പിക്കാതെ തല്‍സ്ഥിതി തുടരണമെന്നും ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ വനം- പരിസ്ഥിതി ബെഞ്ച് നിർദേശിച്ചു.
ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. ഇടുക്കിയിലെ മൂന്ന് താലൂക്കുകളിലായുള്ള ഏലമലക്കാടിന്റെ ആകെ വിസ്തീർണ്ണം 2,64,855 ഏക്കർ ഭൂമിയാണെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, ഏലമലക്കാടുകളെ വനഭൂമിയായി കണക്കാക്കാനാകില്ലെന്ന സർക്കാർ നിലപാടിനെ അമിക്കസ് ക്യുറി കെ പരമേശ്വർ എതിർത്തു. ഏലമലക്കാടുകള്‍ ഉള്‍പ്പെടുന്ന പ്രദേശം വനഭൂമിയായി വിജ്ഞാപനം ചെയ്തിട്ടുളള സർക്കാർ ഉത്തരവുകള്‍ അമിക്കസ് ക്യുറി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. മൂന്നാറിലെ മതികെട്ടാൻ ഷോല ദേശീയ ഉദ്യാനം ഉള്‍പ്പടെയാണ് ചീഫ് സെക്രട്ടറി ഇപ്പോള്‍ റവന്യു ഭൂമിയാണെന്ന് അവകാശപ്പെടുന്നതെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. പാവപ്പെട്ട ചെറുകിട കർഷകർക്ക് എതിരല്ലെന്നും എം.പിമാരും എം.എല്‍.എമാരുമായി അടുപ്പമുള്ളവർ പട്ടയത്തിന് അപേക്ഷ നല്കി കാത്തിരിക്കുകയാണെന്നും അമിക്കസ് ക്യുറി വ്യക്തമാക്കി. തുടർന്നാണ് പട്ടയ വിതരണം വിലക്കി സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്.



