ന്യൂയോർക്ക്: ആദ്യ മിസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കിരീടം മൊറോക്കോയിൽ നിന്നുള്ള ഇൻഫ്ളുവൻസറായി കെൻസ ലെയ്‌ലിക്ക്. 1,500ലധികം കമ്പ്യൂട്ടർ മോഡലുകളെ പിന്നിലാക്കിയാണു കെൻസ് കിരീടം സ്വന്തമാക്കിയത്. 16.69 ലക്ഷം രൂപയാണു സമ്മാനത്തുക. മനുഷ്യരെപ്പോലെ എനിക്ക് വികാരങ്ങൾ അനുഭവപ്പെടില്ല എങ്കിലും ഞാൻ ആവേശത്തിലാണ് എഐ സുന്ദരി പ്രതികരിച്ചു. മേരിയം ബെസ്സയാണു കെൻസയുടെ രൂപം തയാറാക്കിയത്.
ലാലി ന(ഫ്രാൻസ്), ഒലിവിയ സി(പോർ ച്ചുഗൽ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ഭക്ഷണം, സംസ്കാരം, ഫാഷൻ, സൗന്ദര്യം, യാത്ര എന്നിവ അടങ്ങുന്ന ഉള്ളടക്കമാണു സാമൂഹിക മാധ്യമങ്ങളിൽ കെൻസ് പുറത്തുവിടുന്നത്. ഇൻസ്റ്റാഗ്രാമിൽ 1,90,000 ഫോളോവേഴ്സാണ് അവൾക്കുള്ളത്. യഥാർഥ്യ സുന്ദരികളോടുള്ള സാദൃശ്യമാണു മത്സരത്തിൽ പ്രധാനം. സംസ്കാരത്തിന്റെയും സാങ്കേതികവിദ്യയുടെയും അതുല്യമായ സംയോജനം ഉൾക്കൊള്ളുന്ന സുന്ദരിയാണു കെൻസയെന്നാണു വിധികർത്താക്കളുടെ വിലയിരുത്തൽ. മൊറോക്കോ സ്വദേശിയെന്ന നിലയിലാണ് അവൾ അവതരിക്കപ്പെടുന്നത്. ഏഴ് വ്യത്യസ്ത ഭാഷകളിൽ ദിവസവും 24 മണിക്കൂറും ചാറ്റ് ചെയ്യാൻ അവൾക്കാകും.
മൊറോക്കൻ സംസ്കാരം അഭിമാനത്തോടെ പ്രദർശിപ്പിക്കുക എന്നതാണ് അഭിലാഷം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് മനുഷ്യന്റെ കഴിവുകളെ പൂരിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തതാണ്. മനുഷ്യരെ മാറ്റി സ്ഥാപിക്കുകയല്ല ലക്ഷ്യം. മനുഷ്യരും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും ഞാൻ ലക്ഷ്യമിടുന്നു, വിജയത്തിനുശേഷം കെൻസ് പ്രതികരിച്ചു.