Friday, February 20, 2026
No menu items!
Homeവാർത്തകൾഅന്ധവിശ്വാസങ്ങളും, ദുരാചാരങ്ങളും നിരോധിക്കുന്നതിന് സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം

അന്ധവിശ്വാസങ്ങളും, ദുരാചാരങ്ങളും നിരോധിക്കുന്നതിന് സര്‍ക്കാര്‍ നിയമം പാസാക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം

തൃശൂര്‍: വിശ്വാസ ചൂഷണവും അന്ധവിശ്വാസ ദുരാചാരങ്ങളും നിരോധിക്കുന്നതിന് സര്‍ക്കാര്‍ സമഗ്രമായ നിയമം പാസാക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തികളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ ഇതിനകം ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. അന്ധവിശ്വാസ ദുരാചാര നിരോധന നിയമം വിശ്വാസികള്‍ക്കെതിരല്ല; വിശ്വാസ ചൂഷണത്തിനെതിരെയാണെന്നും പ്രമേയത്തില്‍ പറയുന്നു.

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും വി ടി ഭട്ടതിരിപ്പാടും അടക്കുള്ള പ്രബുദ്ധരായ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ തിരികൊളുത്തിയ കേരള നവോത്ഥാനം, പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് മുന്നോട്ട് നയിച്ചത്. ഗുരുവിന്റെ നേതൃത്വത്തിലുള്ള പരിഷ്‌ക്കരണ പ്രസ്ഥാനം പ്രധാനമായും സാമൂഹ്യ പരിഷ്‌കരണ ജാതിവിരുദ്ധ സമരമാണ് മുന്നോട്ട് കൊണ്ടുപോയതെങ്കില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജാതീയതയും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അടിച്ചേല്‍പിച്ച ജന്മിത്ത വ്യവസ്ഥ തന്നെ ഇല്ലാതാക്കുന്ന സമരങ്ങള്‍ക്കും നിയമനിര്‍മ്മാണത്തിനും നേതൃത്വം നല്കി.

കാസര്‍കോടിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും കാല്‍കഴുകല്‍, വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ചു; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി
കേരളത്തില്‍ ജന്മിത്വം അവസാനിപ്പിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഒരു പരിധിവരെ യുക്തിബോധവും ശാസ്ത്രബോധവും മതേതര പുരോഗമന ചിന്തയുമുള്ള ഒരു സമൂഹമായി കേരളം മാറിയത്. ഇന്ത്യാ രാജ്യത്ത് 1990കള്‍ക്കു ശേഷം പ്രസ്തുത പരിഷ്‌ക്കരണ പ്രസ്ഥാനങ്ങള്‍ പിന്നോട്ടു പോകുകയും പുനരുദ്ധാനവാദ ശക്തികള്‍ സമൂഹത്തില്‍ പിടി മുറുക്കുകയും ചെയ്തതോടുകൂടി അതിന്റെ അലയൊലികള്‍ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തിലും പിന്‍ നടത്തത്തിന്റെ പ്രതിധ്വനികള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. സങ്കുചിത ജാതിമത ശക്തികളും നിക്ഷിപ്ത താല്പര്യമുള്ള പൗരോഹിത്യ വിഭാഗങ്ങളും മൂലധന താല്പര്യങ്ങളും കൂട്ടു ചേര്‍ന്ന് പിന്‍തിരിപ്പന്‍ പുനരുദ്ധാന പ്രവണതകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നു.

ശാസ്ത്രീയ യുക്തി ചിന്തകള്‍ക്കു പകരം കപടഭക്തിവാദ പിന്‍തിരിപ്പന്‍ പ്രസ്ഥാനങ്ങളും നിക്ഷിപ്ത താല്പര്യക്കാരും വര്‍ഗ്ഗീയ കോമരങ്ങളും ഉറഞ്ഞു തുള്ളുന്ന കാഴ്ച്ചയാണ് കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി എല്ലാതരം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദുരാചാരങ്ങളും വിശ്വാസ ചൂഷണങ്ങളും സമൂഹത്തില്‍ വലിയ തോതില്‍ തിരിച്ചു വന്നിരിക്കുന്നു. കടുത്ത വിശ്വാസ ചൂഷണങ്ങളും ദുര്‍മന്ത്രവാദ കൊലകളും നരഹത്യകളും വരെ നടന്നുകൊണ്ടിരിക്കുന്നു.

കേരളത്തില്‍ 2019 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമപരിഷ്‌കാര കമ്മിഷന്റെ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ് തയ്യാറാക്കിയ അന്ധവിശ്വാസ അനാചാര വിഷയങ്ങള്‍ സംബന്ധിച്ച് നടത്തിയ പഠന നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴും സര്‍ക്കാരിന്റെ മുന്നിലുണ്ട്. നവോത്ഥാന മതേതര പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മത ജാതി സങ്കുചിത വാദങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കുമെതിരെ ജനകീയ സമരങ്ങളും ആശയ പ്രചരണങ്ങളും ശക്തിപ്പെടുത്തുന്നതിനും സമൂഹത്തെയാകെ ഉണര്‍ത്താന്‍ കഴിയണമെന്നും സിപിഐ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments