തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച(ഇന്ന്) 72 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘നിർമാല്യം’, ഇറ്റാലിയൻ സംവിധായകൻ ഫെഡറികോ ഫെല്ലിനിയുടെ ഓസ്കാർ ചിത്രം 8 ആൻഡ് ഹാഫ്, സ്വീഡിഷ് സംവിധായകൻ താരിഖ് സാലേഖിന്റെ ഈഗ്ൾസ് ഓഫ് ദി റിപ്പബ്ലിക്ക് എന്നിവ നാളെ പ്രദർശിപ്പിക്കും.
ചെക്കോസ്ലോവാക്യൻ നവതരംഗ വിഭാഗത്തിലെ പ്രശസ്ത സിനിമകളിൽ ഒന്നായ ജിറി മെൻസലിന്റെ ക്ലോസ്‌ലി വാച്ചഡ് ട്രെയിൻസ് വൈകീട്ട് 3 മണിക്ക് ന്യൂ തീയേറ്ററിൽ പ്രദർശിപ്പിക്കും. ജർമൻ അധിനിവേശ കാലത്തെ ചെക്കോസ്ലോവാക്യയിൽ രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഒരു റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന യുവാവിന്റെ കഥയാണ് ഓസ്കാർ നേടിയ ഈ ചിത്രം.
2025 കാനിൽ തിളങ്ങിയ ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലെമിംഗോ വൈകിട്ട് 6 ന് ശ്രീ പദ്മനാഭ തീയേറ്ററിൽ പ്രദർശിപ്പിക്കും. ഡീഗോ സെസ്പെഡസ് സംവിധാനം ചെയ്ത ചിത്രം മഹാമാരിക്കിടെ അതിജീവനത്തിനായി പോരാടുന്ന 12- കാരിയുടെ കഥയാണ്. വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മോഷണത്തിന്റെ കഥയാണ് കെല്ലി റെയ്ച്ചർട്ടിന്റെ ദി മാസ്റ്റർമൈൻഡ്. മാതൃത്വത്തിന്റെ സങ്കീർണതകളും പോസ്റ്റ്പാർട്ടം ഡിപ്രെഷനും കേന്ദ്ര വിഷയങ്ങളായ ലിയെൻ റാംസെയുടെ ഡൈ മൈ ലൗ രാത്രി 8.45 ന് കൈരളി തീയറ്ററിൽ പ്രദർശിപ്പിക്കും



