മരങ്ങാട്ടുപള്ളി:
കേരളത്തിലെ CBSE വിദ്യാർത്ഥികളുടെ സാംസ്കാരിക, ശാസ്ത്രീയ, സാഹിത്യ പ്രതിഭകളെ ഒരേ വേദിയിൽ എത്തിക്കുന്ന സംസ്ഥാന CBSE കലോത്സവം – 2025, ഈ വർഷം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വേദിയൊരുക്കുന്നു. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ (നവംബർ 12 മുതൽ 15 വരെ) അരങ്ങേറുന്ന ഈ കലോത്സവം, കേരളത്തിലെ CBSE ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഗമം എന്ന വിശേഷണത്തോടെയാണ് കടന്നുവരുന്നത്.
കേരളത്തിലെ 1600 ഓളം സ്കൂളുകൾ പ്രതിനിധീകരിക്കുന്ന 31 സഹോദയ കോംപ്ലക്സുകളിൽ നിന്നായി 10,000-ത്തിലധികം മത്സരാർത്ഥികൾ 35 വേദികളിലായി 140 ഇനങ്ങളിൽ കലാപ്രതിഭ തെളിയിക്കും.
നാളെ (നവംബർ 12-ന് )രാവിലെ 10 മണിക്ക് പ്രധാന വേദിയായ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ഉദ്ഘാടനചടങ്ങിൽ ജോസ് കെ. മാണി എം.പി.യും സന്തോഷ് ജോർജ് കുളങ്ങരയും മുഖ്യാതിഥികളാകും. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ കല, സാഹിത്യം, ശാസ്ത്രം, നവീകരണം എന്നിവയെ സമന്വയിപ്പിച്ചുള്ള മത്സരങ്ങളും പ്രദർശനങ്ങളും അരങ്ങേറും.
“ഈ കലോത്സവം ഒരു മത്സരം മാത്രമല്ല, വിദ്യാർത്ഥികളുടെ ഭാവനയും സൃഷ്ടിപരമായ ചിന്തകളും പ്രകടിപ്പിക്കുന്ന ഒരു സാംസ്കാരിക ഉത്സവമാണ്,” എന്ന് ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര പത്രസമ്മേളനത്തിൽ പറഞ്ഞു.
ജനറൽ സെക്രട്ടറി ഡോ. ദീപാ ചന്ദ്രൻ, കോർ കമ്മറ്റി കൺവീനർ ബെന്നി ജോർജ്, ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, സ്കൂൾ ഡയറക്ടർ ടിനു രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ 40-ലധികം കമ്മിറ്റികൾ കലോത്സവ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു.
പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ സുജ കെ. ജോർജ്, ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജേഷ് ജോർജ് കുളങ്ങര, വിദ്യാർത്ഥി പ്രതിനിധി (സ്ക്കൂൾ ക്യാപ്റ്റൻ )ഹാരോൾഡ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
കല, സാഹിത്യം, STEM പ്രോജക്റ്റുകൾ, സാങ്കേതിക എക്സിബിഷനുകൾ എന്നിവയുടെ ഉജ്ജ്വല സമന്വയം സൃഷ്ടിച്ച്, നവകേരളത്തിലെ CBSE വിദ്യാർത്ഥിസർഗ്ഗത്തിന് പുതിയൊരു അധ്യായം കുറിക്കാനൊരുങ്ങുകയാണ് മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ.



