ന്യൂഡൽഹി: മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിള്‍ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്.
വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. തൊഴിലാളികള്‍ക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവർക്ക് മിനിമം വേതന നിരക്ക് വർധിപ്പിച്ചത് സഹായകമാകും എന്നാണ് സർക്കാർ പറയുന്നത്. 2024 ഒക്ടോബർ 1 മുതല്‍ മിനിമം വേതന നിരക്ക് പ്രാബല്യത്തില്‍ വരും.
കെട്ടിട നിർമ്മാണം, ലോഡിംഗ്, അണ്‍ലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഖനനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് പുതുക്കിയ വേതനം പ്രയോജനപ്പെടും.
തൊഴില്‍ നൈപുണ്യ നിലവാരത്തിന് അനുസൃതമായാണ് മിനിമം വേതന നിരക്കുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അവിദഗ്ധ, അർദ്ധ-വൈദഗ്ധ്യ, വൈദഗ്ധ്യമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള എന്നിങ്ങനെയാണ് തൊഴില്‍ നൈപുണ്യം തിരിച്ചിരിക്കുന്നത്. കൂടാതെ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.
പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ ‘എ’യില്‍ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികള്‍ക്ക് പ്രതിദിനം 868 രൂപ അല്ലെങ്കില്‍ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്കും ക്ലറിക്കല്‍ തൊഴിലാളികള്‍ക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍, ആയുധധാരികളായ വാച്ച് ആൻഡ് വാർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപ ലഭിക്കും, പ്രതിമാസം 26,910 രൂപ.
2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലില്‍ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തില്‍ വ്യാവസായിക തൊഴിലാളികള്‍ക്കുള്ള വേരിയബിള്‍ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കല്‍ഏപ്രില്‍, ഒക്ടോബർ മാസങ്ങളില്‍ പരിഷ്കരിക്കാനാണ് സർക്കാർ തീരുമാനം.



