ശാസ്താം കോട്ട: സ്ഥല പരിമിതിയിൽ വട്ടം ചുറ്റിയിരുന്ന താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 80 സെൻ്റ് സ്ഥലം വിട്ടു നൽകാൻ സർക്കാർ ഉത്തരവായി. റവന്യു പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെട്ട 2.50 എക്കറിൽ നിന്നും കേസുകളിൽ ഉൾപ്പെടാത്ത 80 സെൻ്റ് വസ്തു ഉടമസ്തതാ അവകാശം റവന്യുവകുപ്പിൽ നിലനിർത്തി ആരോഗ്യവകുപ്പിന് കൈമാറുന്നത്. ഈ വസ്തു ശാസ്താം കോട്ട ചന്ത പ്രവർത്തിച്ചിരുന്ന സ്ഥലമാണ്.
ഭൂമി കൈമാറ്റം വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമാണ്. ഒരു വർഷത്തിനകം ആശുപത്രി കെട്ടിടനിർമ്മാണം തുടങ്ങണമെന്നും നിബന്ധനകൾ പാലിക്കാത്ത പക്ഷം ഭൂമി റവന്യുവകുപ്പിന് പുനർ നിക്ഷിപ്തമാകുമെന്നും, ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവു, ഭൂമി പണയപ്പെടുത്തുവാനോ അന്യാധീനപ്പെടാനോ തറവാടകയ്ക്കോ മറ്റും ചെയ്യരുത്, സ്ഥലത്തെ മരങ്ങൾ മുറിക്കാൻ പാടില്ല, മുറിക്കേണ്ട സാഹചര്യം വന്നാൽ റവന്യു അധികാരികളുടെ മുൻകൂർ അനുവാദം വാങ്ങണം. മുറിക്കുന്ന മരങ്ങളുടെ മൂന്ന് ഇരട്ടി വൃക്ഷ തൈകൾ നട്ടുവളർത്തി പരിപാലിക്കണം, സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണം ഇങ്ങനെയെല്ലാം ആണ് ഭൂമിക്കൈ മാറ്റ നിബന്ധനകൾ.
താലൂക്ക് ആശുപത്രിക്ക് 83 സെൻ്റ് സ്ഥലം മാത്രമാണ് ഇപ്പോൾ ഉള്ളത്. വിട്ടു കിട്ടിയ 80 സെൻ്റ് ഭൂമി കൂടിയാകുമ്പോൾ സ്ഥലപരിമിതിക്ക് ഒരു ആശ്വാസമാകുമെന്നും ആശുപത്രിയുടെ സമഗ്ര വികസനം താമസമില്ലാതെ നടക്കുമെന്നും പ്രതീക്ഷിക്കാം.