എറണാകുളം: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജില്ലയിലെ ആദ്യ മാതൃകാ ഹരിത ടൂറിസം കേന്ദ്രമാകുകയാണ് പോര്. കേരളത്തിന്റെ തനത് സംഭാവനയായ ഹരിത പെരുമാറ്റച്ചട്ടം വിനോദസഞ്ചാര മേഖലയില്‍ നടപ്പിലാക്കികൊണ്ട് നടത്തി വരുന്ന പദ്ധതിയാണ് ഹരിത ടൂറിസം.
കൂടുതല്‍ ജനങ്ങള്‍ എത്തിച്ചേരുന്നതും സഞ്ചരിക്കുന്നതുമായ സ്ഥലങ്ങളും പരിസരവും ഹരിത പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ കൊണ്ട് വരേണ്ടത് അനിവാര്യമാണ്. ടൂറിസം കേന്ദ്രങ്ങളില്‍ മാലിന്യ സംസ്കരണം, ഒറ്റ തവണ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കർശനമായ നിരോധനം നടപ്പാക്കല്‍,ബദല്‍ സംവിധാനം ഏർപ്പെടുത്താല്‍, ടോയ്ലറ്റ് സംവിധാനവും ദ്രവ മാലിന്യ സംസ്കാരണവും കുറ്റമറ്റതാക്കല്‍,എം സി എഫ്, മിനി എം സി എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കല്‍,സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ സംവിധാങ്ങള്‍ ഉറപ്പുവരുത്തി കൊണ്ടാണ് ഹരിത ടൂറിസ്റ്റ് കേന്ദ്രമാകുന്നത്.
പ്രവർത്തനങ്ങളുടെ ഭാഗമായി മെഗാ ക്ലീൻ ഡ്രൈവ് സംഘടിപ്പിച്ചു.വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തില്‍ ഹരിതകേരളം മിഷൻ,വനം വകുപ്പ്, വന സംരക്ഷണ സമിതി, രാജഗിരി വിശ്വജ്യോതി കോളേജ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഡ്രൈവ് വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് ഉദ്ഘാടനം ചെയ്തു.
ഹരിതകേരളം മിഷൻ എറണാകുളം ജില്ലാ കോർഡിനേറ്റർ എസ്. രഞ്ജിനി “ഹരിത ടൂറിസം സാധ്യതകള്‍” വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി അഫ്സല്‍ രാജ്, വൈസ് പ്രസിഡന്റ് പി സി കൃഷ്ണൻകുട്ടി, ബ്ലോക്ക് മെമ്ബർ പി ആർ നാരായണൻ നായർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബേസില്‍ കല്ലറക്കല്‍, ജിനു ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിതേഷ് ആർ വാരിയർ, സി ഡി എസ് ചെയർപേഴ്സണ്‍ പ്രമീള സന്തോഷ്, വന സംരക്ഷണ സമിതി പ്രസിഡന്റ് കെ.വി. സാജു, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍മാരായ അഭിലാഷ് അനിരുദ്ധൻ, എ എ സുരേഷ് എന്നിവർ സംസാരിച്ചു. യോഗത്തില്‍ വനം വകുപ്പ് ജീവനക്കാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍മാർ, ഹരിതകർമ്മസേന അംഗങ്ങള്‍,രാജഗിരി വിശ്വ ജ്യോതി കോളേജിലെ എൻ എസ് എസ് വോളണ്ടിയേഴ്സ്,തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മെഗാ ഡ്രൈവില്‍ പങ്കെടുത്തു.