തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി. പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരുന്നതിനായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന്പുലർച്ചെ വിശാഖപട്ടണത്തേക്ക് പുറപ്പെട്ടു.
കുട്ടി ഇപ്പോള്‍ ആർപിഎഫിന്റെ സംരക്ഷണയിലാണുള്ളത്. കഴക്കൂട്ടം എസ്എച്ച്ഒ യുടെ സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അവിടുത്തെ വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
37 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് വിശാഖപട്ടണത്ത് നിന്ന് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. ട്രെയിനിനുള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. ട്രെയിനിലുണ്ടായിരുന്ന മലയാളി അസോസിയേഷന് പ്രതിനിധികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന് പ്രതിനിധികള്‍ വ്യക്തമാക്കി. താംബരം എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് കുട്ടിയെ ലഭിച്ചത്. ആഹാരം കഴിക്കാത്തതിനെ തുടര്‍ന്നുള്ള ക്ഷീണം മാത്രമാണ് കുട്ടിക്കുള്ളത്.



