പത്തനംതിട്ട: ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രമാണ് നൽകുന്നത്. 20 ദിവസമായി പ്ലാന്റ് പ്രവർത്തിക്കുന്നില്ല. പ്ലാന്റ് പുനർനിർമാണമെന്നാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. ഒരാൾക്ക് ഒരു അരവണ വീതം ആണ് ഇന്ലെ രാത്രിയിൽ നൽകിയത്. ഇതേ തുടർന്ന് തീർത്ഥാടകർ ബഹളം വച്ചിരുന്നു. മൂന്നുലക്ഷം കരുതൽ സ്റ്റോക്ക് ഉണ്ടായിരുന്നു. എന്നാൽ തിരക്ക് കൂടിയെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം. തിരക്ക് മുൻകൂട്ടി കാണുന്നതിൽ ബോർഡിന് വീഴ്ച പറ്റിയെന്ന് ആക്ഷേപമുയരുന്നുണ്ട്. കന്നിമാസ പൂജയ്ക്ക് ഇത്രയധികം തിരക്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. പ്ലാന്റ് അറ്റകുറ്റപ്പണിയുടെ ഭാഗമായി നിയന്ത്രണം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബോർഡ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ദിവസം ഒരു ലക്ഷം വരെ അരവണ നിർമ്മിക്കുന്നതിനായിട്ടാണ് കോടതി അനുമതിയോടെ പ്ലാന്റിന്റെ ശേഷി കൂട്ടുന്നത്.

