ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ വടക്കൻ മേഖലയിലുള്ള നാ ലാഡ്‌പ്രാവോ പബ്ബിലുണ്ടായ വലിയ തീപിടിത്തത്തിൽ 27 പേർ മരിച്ചു. ഞായറാഴ്ച രാത്രിയിൽ ആയിരുന്നു അപകടം. അപകടത്തിൽ 63 പേർക്ക് പരുക്കേൽക്കുകയും ഇതിൽ 22 പേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു.സ്റ്റേജിന് സമീപമുള്ള സർക്യൂട്ട് ബ്രേക്കറിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി പബ്ബിൽ പരിപാടി അവതരിപ്പിച്ചിരുന്ന ഒരാൾ പറഞ്ഞു. തൊട്ടുപിന്നാലെ വൈദ്യുതി നിലയ്ക്കുകയും വലിയ സ്ഫോടന ശബ്ദത്തോടെ കെട്ടിടത്തിനുള്ളിൽ കനത്ത പുക പടരുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ തീ ആളിപ്പടർന്നതോടെ ഉള്ളിലുണ്ടായിരുന്നവർക്ക് പുറത്തേക്ക് കടക്കാൻ പ്രയാസമായി. തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ ആളുകൾ ജീവൻ രക്ഷിക്കാൻ പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്.അഗ്നിശമന സേനാംഗങ്ങൾ വളരെ പെട്ടെന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ പലരും പുക ശ്വസിച്ചാണ് മരിച്ചതെന്ന് ബാങ്കോക്ക് ഗവർണർ വ്യക്തമാക്കി. പബ്ബിന്റെ പിൻഭാഗത്തെ ശുചിമുറികളിലും ഫയർ എക്സിറ്റിന് സമീപവുമായാണ് മിക്ക മൃതദേഹങ്ങളും കണ്ടെത്തിയത്. ഫയർ എക്സിറ്റുകൾ തടസ്സപ്പെട്ടത് മരണസംഖ്യ വർദ്ധിക്കാൻ കാരണമായോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്.
തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിൻ ചാൻവിരാകുൽ (Anutin Charnvirakul) അപകടസ്ഥലം സന്ദർശിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും പബ്ബിനുള്ളിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതും അധികൃതർ പരിശോധിച്ചുവരികയാണ്. പബ്ബിൽ പരിപാടി അവതരിപ്പിച്ചിരുന്ന ബാൻഡിലെ ഒരു അംഗം മരിച്ചതായും മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സഹപ്രവർത്തകർ അറിയിച്ചു

