വാഷിങ്ടൻ: ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാനിലെ മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും തീരദേശ റഡാർ സംവിധാനങ്ങൾക്കും നേരെ യുഎസ് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ വീണ്ടും ആശങ്കയാകുന്ന സാഹചര്യത്തിലേക്കാണ് സ്ഥിതിഗതികൾ നീങ്ങുന്നതെന്ന് രാജ്യാന്തര വാർത്ത ഏജൻസികളുടെ റിപ്പോർട്ടിൽ പറയുന്നു.യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ, വ്യാപാര കപ്പൽ ഗതാഗതത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് അറിയിച്ചു. നിലവിലുള്ള വെടിനിർത്തൽ ധാരണയുടെ വ്യക്തമായ ലംഘനമാണ് ഈ ആക്രമണമെന്നും അമേരിക്ക ആരോപിച്ചു. ഹോർമുസിലൂടെ സഞ്ചരിച്ചിരുന്ന സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിന് നേരെ ഇറാൻ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതായി അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം ആരോപണങ്ങൾ ഇറാൻ തള്ളിക്കളഞ്ഞു. വെടിനിർത്തൽ കരാർ ലംഘിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം നിയന്ത്രിക്കുന്നതിനായുള്ള നടപടികളാണ് സ്വീകരിച്ചതെന്നും ഇറാൻ പ്രതികരിച്ചു. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു.
ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാൻറെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. സംഭവത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലെ സുരക്ഷാ സാഹചര്യം വീണ്ടും അന്താരാഷ്ട്ര ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കടത്ത് മാർഗങ്ങളിലൊന്നായ ഈ മേഖലയിലെ സംഘർഷം ആഗോള വ്യാപാരത്തെയും എണ്ണവിലയെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്

