എവിയൻ (ഫ്രാൻസ്): യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാൻസിലെ എവിയൻ വേദിയായ ജി 7 ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ആഘാതം നീണ്ടുനിൽക്കുമെന്ന് മോദി പറഞ്ഞു. ഗ്ലോബൽ സൗത്തിന് യുദ്ധം തനിയെ താങ്ങാനാകില്ലെന്നും അന്താരാഷ്ട്ര സമൂഹം സഹായത്തിന് ഇടപെടണമെന്നും മോദി ആവശ്യപ്പെട്ടു. സാമ്പത്തിക സഹായമടക്കം ഉറപ്പ് വരുത്തണമെന്നും ആഗോള അഭിവൃദ്ധിക്കായി ഇന്ത്യ ഇടപെടുമെന്നത് വെറുംവാക്കല്ലെന്നും മോദി ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്താൻ വിശ്വാസം ഏറ്റവും പ്രധാനമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ എപ്പോഴും മനുഷ്യത്വത്തിന് മുൻഗണന എന്ന സമീപനമാണ് പിന്തുടരുന്നത്. ഇത് ഇന്ത്യയുടെ നേതൃത്വത്തിൽ ആരംഭിച്ച വിവിധ പദ്ധതികളിലൂടെ പ്രതിഫലിക്കുന്നു. ലോകം ഒരു കുടുംബമാണെന്ന അർത്ഥമുള്ള ഇന്ത്യയുടെ പുരാതന ആശയമായ ‘വസുധൈവ കുടുംബകം’ എന്ന തത്വത്തിലാണ് ഇന്ത്യയുടെ അന്താരാഷ്ട്ര പങ്കാളിത്ത ദർശനം അടിയുറച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യ സഹായവുമായി ആദ്യം എത്തുന്ന രാജ്യമായിരുന്നുവെന്നും മോദി വിവിധ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി എടുത്തുപറഞ്ഞു.’സർവ ജന ഹിതായേ, സർവ ജന സുഖായേ’ എന്ന ആശയമാണ് ഇന്ത്യയുടെ വികസന മാതൃകയുടെ അടിസ്ഥാനം. അന്താരാഷ്ട്ര സഹകരണം ഇനി ദാതാവ് – സ്വീകർത്താവ് മാതൃകയിൽനിന്ന് മാറി സമത്വവും പരസ്പര ഉടമസ്ഥതയും ഉള്ള പങ്കാളിത്തമായി മാറണം. അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഗണനയാണ് ലോക ഐക്യദാർഢ്യം വളർത്തുന്നതിലെ ഏറ്റവും വലിയ തടസ്സം, അത് പരിഹരിക്കേണ്ടത് അടിയന്തരമാണെന്നും മോദി ആവശ്യപ്പെട്ടു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ അന്താരാഷ്ട്ര ബന്ധങ്ങളിൽ സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു



