ബോസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ നോര്‍വെക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഐ മത്സരത്തില്‍ ഇറാഖിനെ 4-1ന് പരാജയപ്പെടുത്തിയാണ് നോര്‍വെ ലോകകപ്പിലെ ആദ്യ ജയം ആഘോഷമാക്കിയത്. ഇരട്ട ഗോളുമായി തിളങ്ങിയ സ്റ്റാര്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിന്റെ മികവാണ് മത്സരത്തില്‍ നിര്‍ണായകമായത്. തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത നോര്‍വെ, എതിരാളികള്‍ക്ക് മത്സരത്തില്‍ പിടിമുറുക്കാന്‍ അവസരം നല്‍കിയില്ല.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ നോര്‍വെ ആക്രമണ നിരയുടെ വേഗതയും കൃത്യതയും തെളിയിച്ചു. ഹാളണ്ട് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കിയപ്പോള് മധ്യനിരയും മികച്ച പിന്തുണ നല്കി. നിരവധി ആക്രമണങ്ങളിലൂടെ ഇറാഖ് പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.
കളിയാരംഭിച്ച് 29-ാം മിനിറ്റില്‍ നോര്‍വെ മുന്നിലെത്തി. ഡേവിഡ് മൊല്ലെര്‍ വോള്‍ഫെയുടെ അിസ്സ്റ്റില് നിന്ന് എര്‍ലിങ് ഹാളണ്ടാണ് ഗോള്‍ നേടിയത്. പിന്നാലെ 39-ാം മിനിറ്റില്‍ ഐമെന്‍ ഹുസൈനിലൂടെ ഇറാഖ് ഒപ്പമെത്തി. 43ാം മിനിറ്റില്‍ ഹാളണ്ട് തന്റെ രണ്ടാം ഗോള്‍ കുറിച്ചു. ഇറാഖ് ഡിഫന്‍ഡറും ഗോള്‍കീപ്പര്‍ ജലാല്‍ ഹസ്സനും തമ്മിലുണ്ടായ ധാരണപ്പിശകില്‍ പന്ത് തട്ടിയെടുക്കാനുള്ള ഹാളണ്ടിന്റെ ശ്രമമാണ് ഗോളില്‍ കലാശിച്ചത്. പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ഹസന്റെ ഷോട്ട് ഹാളണ്ടിന്റെ കാലിലിടിച്ച് വലയില്‍ കയറുകയായിരുന്നു
76-ാം മിനിറ്റില്‍ നോര്‍വെയുടെ വിജയമുറപ്പിച്ച ഗോളെത്തി. ഓസ്റ്റിഗാര്ഡാണ് ഗോള്‍ സ്കോര്‍ ചെയ്തത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ക്രിസ്റ്റിയന്‍ തോര്സ്റ്റ്വെറ്റ് നോര്‍വെയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇറാഖ് തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും നോര്‍വേയുടെ പ്രതിരോധ നിരയും വേഗമേറിയ കൗണ്ടര്‍ ആക്രമണങ്ങളും അവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി



