ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോർച്ച തടയാന്‍ കടുത്ത മാര്‍ഗങ്ങള്‍ ആലോചിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യോമസേന വിമാനത്തില്‍ നീറ്റ് ചോദ്യപേപ്പര്‍ കൊണ്ടുപോകാനുള്ള സാധ്യത പരിശോധിക്കുന്നു. പരീക്ഷാ സാമഗ്രികള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടിയേക്കും. പരീക്ഷാ സാമഗ്രികള്‍ സുരക്ഷിതമായി ട്രാന്‍സ്പോര്‍ട്ട് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി, നീറ്റ്-യുജി പരീക്ഷയ്ക്ക് വ്യോമസേനയുടെ ലോജിസ്റ്റിക്സ് പിന്തുണ തേടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി വിവരം.പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയില്‍ വ്യാഴാഴ്ച നടന്ന യോഗത്തിലാണ് ഇതുള്‍പ്പെടെയുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തത്. വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡിജി അഭിഷേക് സിങ്, പ്രതിരോധ ഉദ്യോഗസ്ഥര്‍, പോസ്റ്റ് ഓഫീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. ഇത്തവണ നീറ്റ്-യുജി പുനപ്പരീക്ഷ നടത്തുന്നതിനായി കുറഞ്ഞ സമയം മാത്രമുള്ളതിനാല്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ആവശ്യമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സാധാരണയായി നീറ്റ്-യുജി പരീക്ഷയുടെ തയ്യാറെടുപ്പുകള്‍ക്ക് ആറ് മാസത്തോളം സമയം എടുക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ വെറും 38 ദിവസം മാത്രമാണ് ഉള്ളതെന്നുള്ളതും എന്‍ടിഎയ്ക്ക് വലിയ വെല്ലുവിളിയാണ്.മെയ് 3-ന് 22 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികള്‍ എഴുതിയ പരീക്ഷ, ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് മെയ് 12ന് റദ്ദാക്കിയിരുന്നു റദ്ദാക്കിയത്. തുടര്‍ന്ന് പുനപ്പരീക്ഷ ജൂണ്‍ 21-ന് നടത്തുമെന്ന് എന്‍ടിഎ അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് സിബിഐ ആണ് അന്വേഷിക്കുന്നത്.



