തിരുവനന്തപുരം: കാർഷിക മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ സി അച്യുതമേനോൻ പുരസ്‌കാരം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്ത് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന സംസ്ഥാന കർഷക ദിന ചടങ്ങിലാണ് പുരസ്‌കാരം നൽകിയത്.
10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത്തിനൊപ്പം വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് ഗോപിനാഥൻ, കൃഷി ഉപ ഡയറക്ടർ പി പി ശോഭ, വൈക്കം കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി കെ സിമ്മി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ അജിത്, അസ്സിസ്റ്റന്റ് പ്ലാൻ കോ ഓർഡിനേറ്റർ എസ് സുനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
വ്യത്യസ്തവും നൂതനവും ജനകീയതുമായ പദ്ധതികളിലൂടെ കാർഷിക മേഖലയിൽ കൈവരിച്ച നേട്ടകളാണ് വൈക്കം ബ്ലോക്ക് പഞ്ചായത്തിനെ പുരസ്‌കാരത്തിന് അർഹരാക്കിയത്. പച്ചക്കറി കൃഷിക്കും പൂ കൃഷിക്കും കിഴങ്ങു വർഗ്ഗങ്ങളുടെ കൃഷിക്കുമായി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ നിറവ് പദ്ധതി. തരിശ് രഹിത വൈക്കം ലക്ഷ്യമാക്കി നടപ്പിലാക്കിയ പൊൻകതിർ പദ്ധതി (നെൽകൃഷി ), നാളികേരം ലക്ഷ്യമാക്കി ആരംഭിച്ച കേരനഴ്സറി എന്നിവയെല്ലാം വൈക്കം ബ്ലോക്ക്‌പഞ്ചായത്തിന്റെ ശ്രദ്ധ്യേയമാ പദ്ധതികളാണ്. ഈ വർഷം 156 ഗ്രൂപ്പുകൾ പച്ചക്കറി കൃഷിയും 154 ഗ്രൂപ്പുകൾ പൂകൃഷിയും 272 ഗ്രൂപ്പുകൾ കിഴങ്ങ് വർഗ്ഗങ്ങളുടെ കൃഷിയും ചെയുന്നുണ്ട്. വൈക്കത്തെ 22 വിദ്യാലയങ്ങളിലും നിറവ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയുന്നുണ്ട്.
ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ലഭിച്ച ഈ പുരസ്‌കാരം വൈക്കത്തെ മുഴുവൻ കർഷകർക്കും കർഷക തൊഴിലാളികൾക്കും തൊഴിൽ ഉറപ്പ് തൊഴിലാളികൾക്കുമായി സമർപ്പിക്കുന്നതായും പ്രസിഡന്റ് അഡ്വ കെ കെ രഞ്ജിത് പറഞ്ഞു.