ഇസ്ലാമാബാദ്: രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലെ നിർണായക ചർച്ച ഇന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ. വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നയിക്കുന്ന യുഎസ് സംഘവും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് നയിക്കുന്ന ഇറാൻ സംഘവും ഇസ്ലാമാബാദിൽ എത്തി. പ്രാഥമിക ചർച്ചകൾ ഇന്നും നാളെയുമായി നടക്കും. ചർച്ച ദിവസങ്ങൾ നീണ്ടേക്കുമെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് ഇനിയും അനുമതി ലഭിച്ചില്ല. യുദ്ധത്തിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടതായി ഇറാൻ ഫോറൻസിക് മെഡിക്കൽ സംഘടന അറിയിച്ചു.അതിനിടെ ലെബനാനുമായി സന്ധി ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അറിയിച്ചു. എത്രയും വേഗം ചർച്ച തുടങ്ങാനുള്ള നടപടി ആരംഭിക്കാനായി നിർദേശം നൽകിയതായും നെതന്യാഹു വ്യക്തമാക്കി.ഹിസ്ബുല്ലയുടെ നിരായുധീകരണത്തിലും സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ലെബനാനുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് നെതന്യാഹു പറഞ്ഞു .അതേസമയംലബനാനിലെ നൂറോളം പ്രദേശങ്ങളിലായി ഇസ്രായേൽ നടത്തിയആക്രമണത്തിൽ 250ലേറെ പേർ കൊല്ലപ്പെട്ടു. 1000 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പൗരന്മാർ കൊല്ലപ്പെട്ടതിൽ രാജ്യത്ത് ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു.



