ന്യൂഡൽഹി: ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം ആർട്ടെമിസ് 2 ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്കുള്ള ദീർഘദൂര മടക്കയാത്ര ഔദ്യോഗികമായി ആരംഭിച്ചു. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 10:55-ഓടെ ഒറിയോൺ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ പരിധി (lunar sphere of influence) പിന്നിട്ടു. ചന്ദ്രന്റെ ഗുരുത്വാകർഷണ ബലം പേടകത്തിന് മേൽ സ്വാധീനം ചെലുത്തുന്ന അവസാന ഘട്ടമാണിത്.
ചന്ദ്രന്റെ ഗുരുത്വാകർഷണത്തെ ഒരു ‘സെലസ്റ്റിയൽ സ്ലിംഗ്ഷോട്ട്’ (celestial slingshot) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗത കൈവരിച്ചാണ് പേടകം കുതിക്കുന്നത്. ഇപ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തിന് കീഴിലാണ് പേടകം സഞ്ചരിക്കുന്നത്.
ചന്ദ്രന്റെ സ്വാധീനവലയം വിട്ടതോടെ സഞ്ചാരികൾ മൂന്ന് ദിവസത്തെ യാത്രാ ഘട്ടത്തിലേക്ക് (transit period) പ്രവേശിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള അതിവേഗ പുനഃപ്രവേശനത്തിന് (reentry) തയ്യാറെടുക്കുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ദൗത്യം. പേടകം കൃത്യമായ കോണളവിൽ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഞ്ചാരികൾ പലതവണ എഞ്ചിൻ ജ്വലിപ്പിച്ച് പാതയിൽ മാറ്റം വരുത്തും.
അന്തരീക്ഷത്തിലേക്കുള്ള പ്രവേശന ആംഗിൾ കുറവാണെങ്കിൽ കല്ല് വെള്ളത്തിൽ തട്ടിത്തെറിക്കുന്നത് പോലെ പേടകം അന്തരീക്ഷത്തിന് പുറത്തേക്ക് തെറിച്ചുപോകും. ആംഗിൾ കൂടിയാൽ കഠിനമായ ഘർഷണം മൂലം അമിതമായി ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.
ദൗത്യത്തിന്റെ അവസാന പാദമായ ഏപ്രിൽ 10 വെള്ളിയാഴ്ചയാണ് ഏറ്റവും നിർണ്ണായകമായ ഘട്ടം. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിലാണ് ഒറിയോൺ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കുക. അന്തരീക്ഷവുമായുള്ള ഘർഷണം മൂലം 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെടും. ഇത് മറികടക്കാൻ ‘സ്കിപ്പ് റീ എൻട്രി’ (skip reentry) എന്ന സാങ്കേതിക വിദ്യയാണ് പേടകം ഉപയോഗിക്കുക.
അന്തരീക്ഷത്തിൽ ഒന്നുകൂടി മുങ്ങിപ്പൊങ്ങി വേഗത കുറച്ച ശേഷമായിരിക്കും അവസാന പ്രവേശനം. ഇത് സഞ്ചാരികൾക്ക് അനുഭവപ്പെടുന്ന ജി-ഫോഴ്സ് (G-force) കുറയ്ക്കാനും കൃത്യമായ സ്ഥലത്ത് ഇറങ്ങാനും സഹായിക്കും.
ഏപ്രിൽ 11 ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5:37-ഓടെ സാൻ ഡീഗോ തീരത്ത് പസഫിക് സമുദ്രത്തിലാണ് പേടകം പതിക്കുക (splashdown). അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ജോൺ പി മൂർത്ത (USS John P Murtha) എന്ന കപ്പലിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനോടകം തന്നെ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
പേടകത്തിന്റെ പാരച്യൂട്ടുകൾ വിടരുകയും വെള്ളത്തിൽ പതിക്കുകയും ചെയ്താലുടൻ മുങ്ങൽ വിദഗ്ധർ സഞ്ചാരികളെ പുറത്തെടുത്ത് കപ്പലിലേക്ക് മാറ്റും. ഇതോടെ 50 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ആദ്യ യാത്ര വിജയകരമായി പൂർത്തിയാകും



