വത്തിക്കാൻ: അക്രമവും യുദ്ധവും അവസാനിപ്പിക്കണമെന്ന് ഓശാൻ ഞായര്‍ സന്ദേശത്തിൽ ലിയോ പതിനാലാമൻ മാര്‍പാപ്പ. സ്വന്തം താൽപര്യങ്ങൾക്കും അധികാരത്തിനും വേണ്ടി യുദ്ധം ചെയ്യുന്നവർക്ക് തങ്ങളുടെ പ്രവർത്തികളെ ന്യായീകരിക്കാൻ ഒരിക്കലും ക്രിസ്തീയ വിശ്വാസത്തെയോ ദൈവത്തെയോ ഉപയോഗിക്കാൻ കഴിയില്ലെന്ന് പോപ്പ് വ്യക്തമാക്കി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇതാണ് നമ്മുടെ ദൈവം: സമാധാനത്തിന്റെ രാജാവായ യേശു. അവിടുന്ന് യുദ്ധത്തെ നിരാകരിക്കുന്നു. യുദ്ധത്തെ ന്യായീകരിക്കാൻ ആർക്കും അവിടുത്തെ ഉപയോഗിക്കാനാവില്ല. യുദ്ധം ചെയ്യുന്നവരുടെ പ്രാർഥനകൾ അവിടുന്ന് കേൾക്കുകയില്ല, മറിച്ച് അവരെ തള്ളിക്കളഞ്ഞുകൊണ്ട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ എത്രതന്നെ പ്രാർഥിച്ചാലും ഞാൻ കേൾക്കുകയില്ല, നിങ്ങളുടെ കൈകൾ രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു” ബൈബിളിലെ യെശയ്യാവ് പ്രവാചകന്റെ പുസ്തകത്തിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.യുദ്ധത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുള്ള ലിയോ മാര്‍പാപ്പ ആയുധങ്ങൾക്ക് സമാധാനം കൊണ്ടുവരാനാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പശ്ചിമേഷ്യയിലെയും ഇറാനിലെയും സംഭവങ്ങളിൽ വളരെ ആഴത്തിലുള്ള ആശങ്ക തനിക്കുണ്ടെന്നും മാർപാപ്പ പറയുന്നു. ”സമാധാനവും സ്ഥിരതയും പരസ്പരമുള്ള ഭീഷണികളിലൂടെയോ ആയുധത്തിലൂടെയോ സ്ഥാപിക്കാൻ കഴിയില്ല. ആയുധങ്ങൾ സർവനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. എന്നാൽ സമാധാനം വേണമെന്നുണ്ടെങ്കിൽ വളരെ യുക്തിഭദ്രമായ ഉത്തരവാദിത്തബോധമുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്.” എന്നാണ് പോപ്പ് പറഞ്ഞത്



