റോം: ഇന്ത്യയിലെ പ്രഥമ കപ്പൂച്ചിന്‍ ദൈവദാസനായ ഫാ. തിയോഫിനെ ധന്യനായി പ്രഖ്യാപിച്ചു. വിശുദ്ധ പദവിയിലേക്കുള്ള യാത്രയിലെ നിര്‍ണായക പ്രഖ്യാപനമാണ് റോമില്‍ നടന്നത്.
കപ്പൂച്ചിൻ വൈദികനായ, ധന്യൻ തെയോഫിൻ, 1913 ജൂലൈ ഇരുപതാം തീയതി കോര അന്ന ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ആറാമനായി കോട്ടപ്പുറത്താണ് ജനിച്ചത്, മൈക്കല്‍ എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ച അദ്ദേഹം, 1929 ല്‍ വെരാപൊളി അതിരൂപതയുടെ മൈനര്‍ രൂപതാ സെമിനാരിയില്‍ ചേര്‍ന്നു. തുടർന്ന്, ഫ്രാന്‍സിസ് അസീസിയുടെ തീക്ഷ്ണമായ ജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള ആഴത്തിലുള്ള ഗ്രാഹ്യം പിന്നീട് അദ്ദേത്തെ കപ്പൂച്ചിൻ സഭയിലേക്ക് നയിച്ചു. 1933 ഒക്ടോബര്‍ 31 ന് അദ്ദേഹം കപ്പൂച്ചിൻ സഭയുടെ അംഗമായി മാറുകയും, തെയോഫിൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, 1941 ഏപ്രില്‍ 20 ന് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
55 വര്‍ഷത്തെ ജീവിതത്തില്‍ 27 വര്‍ഷവും പൗരോഹിത്യജീവിതത്തിനായി ഉഴിഞ്ഞുവച്ചു. ജീവിതത്തിന്റെ അവസാനത്തെ 10 വര്‍ഷം ചെലവഴിച്ചത് പൊന്നുരുന്നിയിലെ ആശ്രമത്തിലായിരുന്നു. ആശ്രമവും വിശുദ്ധ പത്താംപീയൂസ് ദൈവാലയവും പണിതുയര്‍ത്തിയത് അച്ചന്റെ നേതൃത്വത്തിലായിരുന്നു. എത്ര അസുഖമായിരുന്നാലും തന്നെ ആവശ്യമുള്ളിടത്തൊക്കെ അദ്ദേഹം ഓടിയെത്തി. 2001 ഏപ്രില്‍ അഞ്ചിന് ഫാ.തിയോഫിനെ ദൈവദാസനായി വത്തിക്കാന്‍ തിരുസംഘം പ്രഖ്യാപിച്ചിരുന്നു.



