ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയയിലെ പിഴവിൽ ഡോക്ടർ ലളിതാംബികയ്ക് എതിരെ കേസെടുത്തു. അമ്പലപ്പുഴ പോലീസ് ആണ് കേസെടുത്തത്. ഉഷ ജോസഫിന്റെ ഭർത്താവ് ജോസഫ് കുട്ടി ഇന്നലെ പരാതി നൽകിയിരുന്നു. ബന്ധു ജോയ്സിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് കേസടുത്തത്. അതേസമയം, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ .ജെ ഷാഹിദയെയും നഴ്സിങ് ഓഫീസർ പി. എസ് ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഉഷ ജോസഫിന്റെ ശാസ്ത്രക്രിയ ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ ജെ. ഷാഹിദയെയും ടീമിലുണ്ടായിരുന്ന നഴ്സിങ് ഓഫീസർ പി.എസ് ധന്യയെയും സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച് ഡിഎംഇ ഉത്തരവ് ഇറക്കി. ഷാഹിദ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലും, ധന്യ ആലപ്പുഴ മെഡിക്കൽ കോളജിൽ നഴ്സിങ് ഓഫീസറുമാണ്. ശസ്ത്രക്രിയയിലെ പിഴവ് വിദഗ്ധസമിതിയും അന്വേഷിക്കുന്നുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസറും ഫോറന്‍സിക് വിഭാഗം മേധാവിയും സര്‍ജറി വിഭാഗം പ്രൊഫസറുമാണ് വിദഗ്ധ അന്വേഷണസംഘത്തിലുള്ളത്. ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ഇന്ന് ശാസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. ഇന്നലെ നടന്ന സിടി സ്കാനിൽ കത്രിക ഏത് ഭാഗത്താണ് എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഗ്യാസ്ട്രോ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉഷ നിലവിൽ നിരീക്ഷണത്തിലാണ്.



