ബംഗളൂരു: ബംഗളൂരുവിൽ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. നെലമംഗലയിലെ ജിൻഡലിൽ തുമകുരുവിൽനിന്ന് ബംഗളൂരുവിലേക്കുള്ള ദേശീയപാതയിൽ ശനിയാഴ്ച അർധരാത്രിയോടെ കാറും സംസ്ഥാന ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ്അപകടം. നാലുപേർ സംഭവസ്ഥലത്തും അഞ്ചാമൻ ആശുപത്രിയിലുമാണ് മരിച്ചത്. രാജാനുകുണ്ടെക്ക് സമീപം സായ് കോളജിലെ വിദ്യാർഥിയും ദൊഡ്ഡബല്ലാപുര സ്വദേശിയുമായ ഹർഷിത് (23), ലിഖിത് (23)എന്നിവരാണ് മരിച്ച രണ്ട് യുവാക്കളെന്ന് തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ജിൻഡാലിനടുത്തുള്ള ഫ്ലൈഓവറിൽ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കാർ ഡിവൈഡറിലും പിന്നീട് ബംഗളൂരുവിൽനിന്ന് ഹുബ്ബള്ളിയിലേക്ക് പോവുകയായിരുന്ന ട്രാൻസ്പോർട്ട് ബസിലും ഇടിക്കുകയായിരുന്നു. ഇടിയുടെ തീവ്രതയിൽ കാർ പൂർണമായും ബസിന്റെ മുൻഭാഗം ഭാഗികമായും തകർന്നു. ബസിൽ സഞ്ചരിച്ചിരുന്ന 43 യാത്രക്കാർക്ക് സാരമല്ലാത്ത പരിക്കേറ്റു. മദനായകനഹള്ളി പൊലീസ് അപകടസ്ഥലം സന്ദർശിച്ച് കേസ് രജിസ്റ്റർ ചെയ്തു.



