ന്യൂഡൽഹി: ഡൽഹിയോട് ചേർന്നുള്ള ഉത്തർപ്രദേശിലെ ജേവറിൽ നിർമാണം പൂർത്തിയായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ പകൽ മാത്രമുള്ള ആഭ്യന്തര സർവിസുകളാണ് നടത്തുക. ക്രമേണ വിപുലീകരിച്ച് രാത്രിയും സർവിസ് നടത്തും. അന്താരാഷ്‍ട്ര സർവിസുകൾ 2026 മധ്യത്തോടെയാണ് തുടങ്ങുകയെന്ന് വിമാനത്താവളത്തിന്‍റെ സി.ഇ.ഒ ക്രിസ്റ്റോഫ് ഷ്‍നെൽമാന്‍ അറിയിച്ചു.എയർ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയുമാണ് തുടക്കത്തിൽ സർവിസുകൾ നടത്തുക. വിമാനത്താവളത്തിന്‍റെ സർട്ടിഫിക്കേഷനുവേണ്ടിയുള്ള പരിശോധനകൾ ഡി.ജി.സി.എ ആരംഭിച്ചിട്ടുണ്ട്. റൺവേ ഉൾപ്പെടെ എല്ലാ ഘടകങ്ങളുടെയും പ്രവർത്തന സജ്ജത പരിശോധിച്ച് തിട്ടപ്പെടുത്തും. പ്രവർത്തന ലൈസന്‍സ് ലഭിക്കാനുള്ള അവസാന പ്രക്രിയയാണ് ഈ പരിശോധനകൾ.



