മോസ്കോ: ഡൊണാൾഡ് ട്രംപ് ഭരണകൂടം റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു.
ട്രംപ്-പുടിൻ ഉച്ചകോടി ബുഡാപെസ്റ്റിൽ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഉപരോധം. യുക്രെയ്ൻ – റഷ്യ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വൈറ്റ് ഹൌസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു.
“ഈ അർത്ഥമില്ലാത്ത യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്”- എന്നാണ് പ്രഖ്യാപനം, റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി “ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ” ട്രഷറി തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സംസാരിച്ച ബെസെന്റ് പറഞ്ഞത് ഈ നീക്കം “റഷ്യയ്ക്കെതിരെ ഞങ്ങൾ നടത്തിയ ഏറ്റവും വലിയ ഉപരോധങ്ങളിൽ ഒന്നാണ്” എന്നാണ്



