കൊല്ലം: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മാതാ അമൃതാനന്ദമയി മലയാളത്തിൽ പ്രസംഗിച്ചതിൻ്റെ രജത ജൂബിലി ആഘോഷ വേളയിൽ ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാപസിൽ നടന്ന ചടങ്ങിൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് സംസ്ഥാന സർക്കാരിനു വേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചത്.കൈരളിയുടെ ശബ്ദം ലോകത്തിന് മുന്നിൽ മുഴങ്ങിക്കേട്ട നിമിഷം ഒരിക്കൽ കൂടി അമൃതവർഷം 72 വേദിയിൽ പുനരവതരിക്കപ്പെട്ടപ്പോൾ അമൃതാനന്ദമയി ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാനായി അമൃതപുരിയിൽ എത്തിയ ആയിരങ്ങൾ സാക്ഷിയായി. ലോകമാകെ സേവനത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രകാശം പരത്തുന്ന അമ്മ, കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയായ മലയാളത്തിലൂടെ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തിയതെന്ന് സജി ചെറിയാൻ പറഞ്ഞു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും ശക്തി ലോകത്തിനു മുന്നിൽ തെളിയിക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. നമ്മുടെ ഭാഷയെ വിസ്മരിക്കുന്നവർക്കുള്ള സന്ദേശമാണ് നൽകിയത് എന്നും അദ്ദേഹം പറഞ്ഞു. മലയാളഭാഷയുടെ മഹിമ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച അമ്മയെ സംസ്ഥാന സർക്കാർ ആദരിക്കുകയാണ്. ഇത് കേവലം ഒരു ആദരമല്ല ഇതൊരു സാംസ്കാരികമായ ഉണർവാണെന്നും സംസ്ഥാന മുഖ്യമന്ത്രി തൻ്റെ ആശംസയും ആദരവും ഇവിടെ അറിയിക്കുന്നു എന്നും സജി ചെറിയാൻ വ്യക്തമാക്കി.ലോകത്തിൻ്റെ പരിഛേദമായി അമൃതപുരി മാറിയെന്ന് ചടങ്ങിൽ ആശംസ നേർന്നു കൊണ്ട് സംസാരിച്ച സി.ആർ മഹേഷ്എം.എൽ എ പറഞ്ഞു. മധുരമലയാളത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച അമ്മയുടെ വാക്കുകൾ ഉൾക്കൊണ്ട് സ്നേഹവും സാഹോദര്യവും നിലനിർത്തി ജീവിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് ഉമ തോമസ് എം എൽ എ വ്യക്തമാക്കി. മലയാള ഭാഷയ്ക്ക് രൂപവും ഭാവവും നൽകിയവരെ ആദരിക്കുന്നതായും ഈ പുരസ്കാരം മലയാളഭാഷയ്ക്ക് തന്നെ സമർപ്പിക്കുന്നു എന്നും മറുപടി പ്രസംഗത്തിൽ വ്യക്തമാക്കിയ മാതാ അമൃതാനന്ദമയി, മലയാള ഭാഷയുടെ പ്രോത്സാഹനത്തിന് എല്ലാ മാതാപിതാക്കളും മക്കളെ പ്രചോദിപ്പിക്കണം എന്നും പറഞ്ഞു.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഐ ജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലോ അക്കാദമി ഡയറക്ടർ അഡ്വക്കേറ്റ് നാഗരാജ നാരായണൻ, നടൻ ദേവൻ, മറുനാടൻ മലയാളി ഷാജൻ സ്കറിയ എന്നിവർ മാതാ അമൃതാനന്ദമയിയെ ഹാരാർപ്പണം ചെയ്തു ആദരിച്ചു. മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും സ്വാമിനി സുവിദ്യാമൃത പ്രാണ നന്ദിയും രേഖപ്പെടുത്തി.



