കുറവിലങ്ങാട് : – കടപ്ലാമറ്റം, മരങ്ങാട്ടുപള്ളി ഗവ: ആശുപത്രികളുടെ അടിസ്ഥാന സൗകര്യ നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് 5 കോടി രൂപയുടെ വികസന പദ്ധതി അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി അഡ്വ.മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
2022 -23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വിഹിതമായി കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നിന്ന് എംഎൽഎ നിർദ്ദേശിച്ചത് പ്രകാരം സർക്കാർ അനുവദിക്കുന്ന രണ്ട് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 5 കോടി രൂപ രണ്ട് ആശുപത്രികളുടെ വികസനത്തിന് വേണ്ടി അനുവദിക്കാൻ സാഹചര്യമുണ്ടായത്.
പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് ആരോഗ്യവകുപ്പ് പരിശോധിച്ച് തീർപ്പാക്കിയ ശേഷം ധനകാര്യ വകുപ്പിൻ്റെ അംഗീകാരവും ലഭിക്കുകയുണ്ടായി . ഇതിൻ്റെ അടിസ്ഥാനത്തിലാണ് മരങ്ങാട്ടുപളളി സർക്കാർ ആശുപത്രിക്ക് 2.50 കോടി രൂപയുടെയും കടപ്ലാമറ്റം സർക്കാർ ആശുപത്രിക്ക് 2.50 കോടി രൂപയുടെയും പുതുക്കിയ എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകിയിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി. കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നിന്ന് സർക്കാരിലേക്ക് എംഎൽഎ സമർപ്പിച്ച ആശുപത്രി വികസന പദ്ധതിക്ക് 2022-23 സാമ്പത്തിക വർഷം ഇരുപത് ശതമാനം ബഡ്ജറ്റ് പ്രൊവിഷൻ സർക്കാർ അനുവദിച്ചതിൻൻ്റെ അടിസ്ഥാനത്തിലാണ് കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിൻ്റെ പ്രൊപ്പോസൽ അംഗീകരിച്ചു കിട്ടാൻ സാഹചര്യമുണ്ടായത് .
ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് എന്നിവരുമായി അഡ്വ.മോൻസ് ജോസഫ് എംഎൽഎ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്
സർക്കാർ ഫണ്ട് അനുവദിക്കാൻ നടപടി സ്വീകരിച്ചത്.



