ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാലിന് ഇന്ന് സമ്മാനിക്കും. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത് . 2004 ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം ആദ്യമായാണ് ദാദ സാഹിബ് ഫാൽ കെ പുരസ്കാരം മലയാള മണ്ണിലെത്തുന്നത്. വൈകിട്ട് 4 മണിക്ക് വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം കൈമാറും.
അതേസമയം 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. അഞ്ച് പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം നടൻ വിജയരാഘവൻ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങും. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം ഇതേ സിനിമയിലെ എഡിറ്റർ മിഥുൻ മുരളിയും ഏറ്റുവാങ്ങും. ദില്ലി വിഗ്യാൻ ഭവനിൽ വൈകീട്ട് 4 മണിക്കാണ് ചടങ്ങ്. ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവൊരുക്കുന്ന അത്താഴ വിരുന്നിലും പുരസ്കാര ജേതാക്കൾ പങ്കെടുക്കും.



