തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഭിന്നശേഷി കലാമേളയായ സമ്മോഹന്‍റെ രണ്ടാം പതിപ്പിന് ഈമാസം 27 ന് തിരുവനന്തപുരത്ത് തിരിതെളിയും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറോളം ഭിന്നശേഷി കലാകാരന്മാർ മാറ്റുരയ്ക്കും. ഡിഫറന്‍റ് ആർട് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാമേള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യും. സംഗീതം, നൃത്തം, നാടകം തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് പ്രധാനമായും കലാപ്രകടനങ്ങള്‍ സംഘടിപ്പിക്കുക. ഭിന്നശേഷി ആളുകളുടെ കഴിവുകൾ ലോകം ആഘോഷിക്കുന്ന തരത്തിൽ ഒരു വേദി ഒരുക്കി നൽകുകയാണ് സമ്മോഹനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിഫറന്റ് ആർട് സെന്ററിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഗോപിനാഥ് മുതുകാട് പറഞ്ഞു. കലാപരമായി, അത്ഭുതാവഹമായ കഴിവുകളുള്ള ഭിന്നശേഷി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെയാകെ കടമയാണെന്നും സമ്മോഹൻ കലാമേള രാജ്യത്തിനാകെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൽക്കട്ടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടർ ഡിസബിലിറ്റീസ്, നാഗ്പൂരിലെ കോംപോസിറ്റ് റീജണൽ സെന്റർ ഫോർ സ്കിൽ ഡെവലപ്‌മെന്റ്, റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് ഡിസബിലിറ്റീസ് (സി ആർ സി – നാഗ്പൂർ), ഡൽഹിയിൽ നിന്നുള്ള ന്യൂറോ ഡൈവേർജന്റ് സംഗീത സംഘം ‘ചയനിത് – ദ ചോസൺ വൺസ്’, ഒഡീഷയിലെ ജജാപുരിൽ നിന്നുള്ള സത്യ ആർട്ട് ആൻഡ് കൾച്ചർ ഡാൻസ് സ്റ്റുഡിയോ എന്നിവിടങ്ങളിലെ പ്രതിനിധികളും കലാമേളയിൽ പങ്കെടുക്കും. ഡൽഹി സ്വദേശിയായ ചയൻ തനേജയും അസം സ്വദേശിയായ ദേവാംഗ ബിദ്‌റും കലിതയും തുടക്കമിട്ട ചയനിത് – ദ ചോസൺ വൺസ്, ദേശീയ ശ്രദ്ധ നേടിയ ബാൻഡാണ്. രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ കലാപ്രകടനം നടത്തിയിട്ടുള്ള ബാൻഡിന്റെ പങ്കാളിത്തമാണ് ഇത്തവണത്തെ ദേശീയ ഭിന്നശേഷി കലാമേളയുടെ പ്രധാന ആകർഷണം.
”സമ്മോഹന്‍ എന്നത് കലോത്സവത്തനുപരി ഭിന്നശേഷി വ്യക്തികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു ദേശീയ വേദിയാണെന്ന് കല്‍ക്കട്ട എൻ ഐ എല്‍ ഡിയിലെ സാമൂഹിക – സാമ്പത്തിക പുനരധിവാസത്തിന്റെ ചുമതലയുള്ള അലേന്ദ്ര ത്രിപാഠി പറഞ്ഞു. ഇതുപോലുള്ള പരിപാടികള്‍ ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും, കഴിവുകള്‍ വളര്‍ത്താനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു



