കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച യുവ ഡോക്ടർ വന്ദന ദാസിൻ്റെ സ്മരണക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആശുപത്രി ആരംഭിച്ചു.
പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ എന്ന വന്ദനയുടെ ആഗ്രഹം സാക്ഷാത്കരിച്ചു കൊണ്ടാണ് മാതാപിതാക്കളായ കെ.ജി. മോഹൻദാസും, വസന്തകുമാരിയും കടുത്തുരുത്തിയിലെ വീടിന് സമീപം ആശുപത്രി തുടങ്ങിയത്.
മധുരവേലി പ്ലാമൂട് ജംഗ്ഷന് സമീപം ലക്ഷ്മി കോംപ്ലക്സിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.ദിവസവും രാവിലെ 9 മുതൽ വൈകിട്ട് വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.വന്ദനയുടെ പേരിൽ തുടങ്ങുന്ന രണ്ടാമത്തെ ആശുപത്രിയാണിത്.കഴിഞ്ഞ ഒക്ടോബറിൽ ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിൽ വന്ദനയുടെ പേരിൽ ആശുപത്രി പ്രവർത്തനം തുടങ്ങിയിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലിചെയ്യവേ, പോലീസ് വൈദ്യപരിശോധനയ്ക്കെത്തിച്ച അക്രമിയുടെ കുത്തേറ്റാണ് 2023 മേയ് 10-ന് പുലർച്ചെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന.
മുട്ടുചിറയിലെ ഡോ. വന്ദനാദാസിന്റെ വസതിക്കുസമീപം മറ്റൊരു ആശുപത്രി നിർമിക്കാനും രക്ഷാകർത്താക്കൾക്ക് പദ്ധതിയുണ്ട്. ഇതിനായി ട്രസ്റ്റ് രൂപവത്കരിക്കും.
മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.



