ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ രാജ്യതലസ്ഥാനത്ത് ദേശീയ പതാക ഉയരുമ്പോൾ കേരളത്തിന് അഭിമാനമായി ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ സാന്നിധ്യം. ചെങ്കോട്ടയിൽ നടക്കുന്ന 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായിട്ടാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. ശാരുതി പങ്കെടുക്കുന്നത്.
ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായി കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രായം ആദ്യമായി പ്രസിദ്ധീകരിച്ച റാങ്കിംഗിൽ എ ഗ്രേഡ് നേടിയതും പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സിൽ മികച്ച ഭരണം വിഭാഗത്തിൽ കേരളത്തിൽ നിന്ന് ഒന്നാമതെത്തിയതുമാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിനെ രാജ്യത്തിന്റെ നെറുകയിലെത്തിച്ചത്.
കേരളത്തിലെ ഏറ്റവും ജനസംഘ്യയുള്ള പഞ്ചായത്തായ ഒളവണ്ണയെ ഈ നേട്ടത്തിൽ എത്തിക്കാൻ സാധിച്ചത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണെന്ന് പ്രസിഡന്റ് പി. ശാരുതി പറഞ്ഞു. ഇതിന് പുറമെ ജൽജീവൻ മിഷൻ പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹൗസ് കണക്ഷൻ നൽകിയ പഞ്ചായത്ത്,സ്ത്രീ സുരക്ഷയും-ബാല സുരക്ഷയും ഉറപ്പാക്കിയതിന് സംസ്ഥാന ജാഗ്രത സമിതി പുരസ്കാരം.
ലൈഫ് മിഷൻ- പി.എം.എ.വൈ പദ്ധിതി നടത്തിപ്പിൽ ജില്ലയിൽ ഒന്നാം സ്ഥാനം,ശുചിത്വ മിഷൻ അവാർഡുകൾ, സംസ്ഥാനത്തെ മികച്ച അങ്കണവാടിയ്ക്കുള്ള പുരസ്‌കാരം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്. തുടങ്ങിയ നേട്ടങ്ങളും ഒളവണ ഈ ഭരണ സമിതിയുടെ കാലയളവിൽ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് പഞ്ചായത്ത് പ്രസിഡന്റ് പി. ശാരുതിയ്ക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി ക്ഷണം ലഭിച്ചത്. കേരളത്തിൽ നിന്ന് ആറ് പഞ്ചായത്തുകൾക്ക് മാത്രമാണ് ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന സൂചികയുടെ ഭാഗമായുള്ള റാങ്കിംഗിൽ എ ഗ്രേഡ് നേടാൻ സാധിച്ചത്.
രാജ്യ തലസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്ത് പി. ശാരുതിയിലൂടെ സാന്നിദ്ധ്യമാവുകയാണ്. 22ാം വയസിലാണ് കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള പഞ്ചായത്തായ ഒളവണ്ണയുടെ പ്രസിഡന്റായി പി. ശാരതി ചുമതലയേൽക്കുന്നത്. കേന്ദ്ര സംസ്ഥാന പദ്ധതികളും അവയുടെ ചുവടുപിടിച്ച് നൂതന ആശയങ്ങളിലൂടെയുള്ള ഒട്ടനവധി പുതിയ പദ്ധതികളും നടപ്പാക്കാൻ ശാരുതിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയ്ക്ക് സാധിച്ചു