ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ലോക കോടീശ്വര പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയുമായിരുന്നു അനിൽ അംബാനി. എന്നാൽ ഇപ്പോൾ പാപ്പരത്ത നടപടികളിലൂടെ കടന്നു പോവുകയാണ് അദ്ദേഹം. ഈ സാചര്യത്തിലാണ് അംബാനിക്ക് ആശ്വാസം നൽകിക്കൊണ്ട് കാനറാ ബാങ്കിന്റെ നടപടി. അനിൽ അംബാനിയുടെ നിയന്ത്രണത്തിലുള്ള ടെലികോം കമ്പനിയായിരുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ ‘തട്ടിപ്പ്’ (Fraudulent) വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയാതായി കാനറാ ബാങ്ക് അറിയിച്ചു. ബോംബെ ഹൈക്കോടതിയിലാണ് ബാങ്ക് ഒഴിവാക്കിയ വിവരം അറിയിച്ചത്.
ബാങ്കിന്റെ നടപടിയെ ചോദ്യം ചെയ്ത് അംബാനി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് നീക്കം. 2017 ല്‍ കാനറ ബാങ്ക് അനുവദിച്ച 1,050 കോടി രൂപയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ നടന്ന നിയമനടപടികളുടെ ഭാഗമായാണ് ഈ നീക്കം.
റിസർവ് ബാങ്കിന്റെ മാസ്റ്റർ സർക്കുലർ അനുസരിച്ച്, ഒരു അക്കൗണ്ട് വ്യാജമാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് ബാങ്കുകൾ സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ വാദം കേൾക്കുന്നതിൽ കാനറ ബാങ്ക് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഓര്‍ഡര്‍ പിന്‍വലിച്ച വിവരം റിസര്‍വ് ബാങ്കിനെ ധരിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മറ്റ് കമ്പനികളുടെ ബാധ്യതകള്‍ തീര്‍പ്പാക്കാനായി അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, കാനറ ബാങ്കില്‍ നിന്നെടുത്ത 1,050 കോടി രൂപയുടെ വായ്പ വകമാറ്റി എന്നാരോപിച്ചാണ് വായ്പകളെ ബാങ്ക് തട്ടിപ്പ് വിഭാഗത്തിലേക്ക് മാറ്റിയത്. അതേസമയം എസ് ബി ഐയും റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അനിൽ അംബാനി കമ്പനിയുടെ ഡയറക്ടർ അല്ല.



