പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനം തുടരുന്നു. ഇന്ന് സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോ ഡുലീദസുമായി മോദി ചർച്ച നടത്തും. ഇന്നലെ വൈകിട്ട് സൈപ്രസിലെത്തിയ മോദിയെ സൈപ്രസ് പ്രസിഡന്‍റ് നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് സ്വീകരിച്ചത്. ഇന്നലെ രാത്രി സൈപ്രസിലെ വിദേശ വ്യവസായികളുമായി കൂടിക്കാഴ്ചകൾ നടത്തിയ മോദി പ്രസിഡന്‍റിന്‍റെ അത്താഴ വിരുന്നിലും പങ്കെടുത്തിരുന്നു. ഇന്ന് സൈപ്രസ് സന്ദർശനം പൂർത്തിയാക്കി മോദി, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡയ്ക്ക് തിരിക്കും. ഉച്ചകോടിക്കിടെ ഡോണൾഡ് ട്രംപ് അടക്കമുള്ള നേതാക്കളെയും മോദി കണ്ടേക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യം ജി ഏഴിൽ പ്രധാന ചർച്ചയാകാനാണ് സാധ്യത. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ഇന്ത്യ അറിയിക്കും. മറ്റന്നാളാണ് ജി 7 ഉച്ചകോടി നടക്കുന്നത്.