തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച രണ്ട് കപ്പലപകടങ്ങളും തീരപ്രദേശങ്ങളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള അവശിഷ്ടങ്ങളും കടലിൽ ഒഴുകിയ കണ്ടെയ്‌നറുകളും മത്സ്യബന്ധന മേഖലയെ വളരെയധികം ബാധിക്കുന്നു. ട്രോളിങ് നിരോധനത്തിന് ശേഷം പ്രതീക്ഷയോടെ കടലിൽ ഇറങ്ങിയ പരമ്പരാഗത മത്സ്യതൊഴിലാളികൾ ഇതിന്റേതായ ദോഷഫലങ്ങൾ നേരിടുകയാണ്.
കടലിൽ വലിയ തോതിൽ കണ്ടെയ്‌നറുകളും മറ്റ് വസ്തുക്കളും ഒഴുകുന്നത് കൊണ്ടുണ്ടായ വല നാശം പോലുള്ള സംഭവങ്ങൾ പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ അവശിഷ്ടങ്ങൾ മത്സ്യബന്ധനത്തിനും ജൈവസമ്പത്തിനും ഗുരുതര ഭീഷണിയാകുന്നുവെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. കൊച്ചി തുറമുഖത്തിൽ മുങ്ങിയ എം.എസ്.സി എൽസ കപ്പലിൽ നിന്നുള്ള പ്ലാസ്റ്റിക്, അസംസ്‌ക്കൃത വസ്തുക്കൾ തെക്കൻ ജില്ലകളിൽ തീരങ്ങളിൽ എത്തുന്നത് മുൻകൂർ മുന്നറിയിപ്പാണ് നൽകിയിരുന്നത്.
അതേസമയം, സിംഗപ്പൂരിൽ നിന്നുള്ള കപ്പലിൽ ഉണ്ടായ തീപ്പിടിത്തത്തിൽ കീടനാശിനികളും രാസവസ്തുക്കളും കടലിൽ ലയിച്ചതായി സംശയിക്കുന്നു. ഇതിന്റെ ദൗഷ്പരിണാമങ്ങൾ തിരിച്ചറിയാൻ കഴിയും മുമ്പ് കടലിലെ ആവാസവ്യവസ്ഥയിൽ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കാനാണ് സാധ്യത. ദേശീയ ഏജൻസികളായ എൻ.ഐ.ഒ.ടി (National Institute of Ocean Technology), സി.എം.എഫ്.ആർ.ഐ (CMFRI) തുടങ്ങിയവയുടെ സഹകരണം ഉൾപ്പെടുത്തി അടിയന്തിര പഠനങ്ങൾ ആവശ്യമാണ്.
ജൈവവൈവിധ്യ ബോർഡ് ഇതിനോടകം പ്രാഥമിക വിലയിരുത്തൽ നടത്തിയിട്ടുണ്ട്. തീരദേശ പഞ്ചായത്തുകളിലെ ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികളുമായി ചേർന്ന് സ്ഥലതല പരിശോധനകളും ഡാറ്റ ശേഖരണവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ കപ്പൽ അപകടം ഉണ്ടായതോടെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുകയാണ്. തുടർച്ചയായ അപകടങ്ങൾ കേരള തീരത്തെ ജൈവ സമ്പത്തിന്റെ നിലനില്പിനും തീരദേശ തൊഴിലവസരങ്ങൾക്കും പ്രതിസന്ധിയാകുമെന്നതാണ് വിദഗ്ധരുടെ ആശങ്ക.



