കോഴിക്കോട് :കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് തീപിടിച്ചു. 50 കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കേരള തീരത്ത് നിന്നും 120 കിലോമീറ്റർ ഉൾക്കടലിൽ കോഴിക്കോടിനും കണ്ണൂരിനും പടിഞ്ഞാറായാണ് അപകടം നടന്നത്.ബേപ്പൂരിൽനിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം.
സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് കപ്പൽ. വലിയ തീപിടിത്തമെന്ന് നേവി വൃത്തങ്ങൾ അറിയിച്ചു. തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ വിജയിച്ചിട്ടില്ല. പല പൊട്ടിത്തെറികളും, തീപിടിത്തവും ഉണ്ടായി. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ രക്ഷാ ബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. കോസ്റ്റ് ഗാർഡിന്റെ 3 കപ്പൽ അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. കടലിൽ പട്രോളിങിലുണ്ടായിരുന്ന രണ്ടു കപ്പലും കൊച്ചിയിൽനിന്ന് ഒരു കപ്പലുമാണ് അപകട സ്ഥലത്തേക്ക് പോയത്. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്.
നേവിയുടെ ഐഎൻഎസ് സൂറത്തും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്കെത്തി. 270 മീറ്റർ നീളമുണ്ട് കപ്പലിന്. ഏഴാം തീയതിയാണ് കൊളംബോയിൽനിന്ന് കപ്പൽ പുറപ്പെട്ടത്. പത്തിനു രാവിലെ ഒൻപതരയോടു കൂടി മുംബൈയിൽ ജവഹർലാൽ നെഹ്റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650 ഓളം കണ്ടെയ്നറുകളെന്ന് സൂചന.



