തിരുവനന്തപുരം: പ്രകൃതിയെ സംരക്ഷിക്കാനുള്ള അത്യാവശ്യകത വീണ്ടും ഓർമ്മിപ്പിച്ച് ഇന്ന് ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നു. ലോകമാകെയുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും, പ്രകൃതിയെ സംരക്ഷിക്കാൻ വ്യക്തികളും സമൂഹങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കലുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും സ്കൂളുകളും സ്ഥാപനങ്ങളും വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി ശീലങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് ദിനം ആചരിക്കുന്നത്.
മഞ്ഞുമൂടിയ മലനിരകളിൽ കടുത്തവേനൽ. ആമസോൺ കാടുകളിൽപോലും അടിക്കടിയുണ്ടാകുന്ന കാട്ടുതീ. മിതമായ കാലാവസ്ഥ ലഭിച്ചിരുന്ന പ്രദേശങ്ങളിൽ പ്രളയം,കൊടുംവരൾച്ച. ഭൂമിയിൽ മുമ്പെങ്ങുമില്ലാത്തവിധം പാരിസ്ഥിതികാഘാതങ്ങൾ രൂക്ഷമാകുന്നു. അന്തരീക്ഷമലിനീകരണവും കാലാവസ്ഥാവ്യതിയാനവും തടയുന്നതിന് അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് പഠനങ്ങൾ.
പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തിൽ സെമിനാറുകളും പഠന-ഗവേഷണങ്ങളും നടക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്തിലാണ് പരിസ്ഥിതിദിനാചരണം. ഓരോ വർഷവും ഓരോ രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്നു. ഇത്തവണ കൊറിയൻ റിപ്പബ്ലിക്കാണ് ആതിഥേയർ. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കുക എന്നതാണ് ഇത്തവണത്തെ പ്രമേയം.