കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും നന്ദി രേഖപ്പെടുത്തി കളക്ടര്‍ ഡി ആര്‍ മേഘശ്രീ. കൂടാതെ അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ഉണ്ടെന്നും ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ വ്യക്തമാക്കി.
സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിർത്തുന്നതിനുള്ള ജനങ്ങളുടെ പിന്തുണയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാൽ ഏത് വെല്ലുവിളിയും തരണം ചെയ്യാനും കൂടുതൽ കരുത്തുറ്റ അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയുമന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കളക്ടറുടെ കുറിപ്പ്: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നൽകിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. നിലവിൽ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കൾ കളക്ഷൻ സെന്ററിൽ സംഭരിച്ചുവെച്ചിട്ടുള്ളതാണ്. ആയതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നു. സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിർത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാൽ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതൽ കരുത്തുറ്റ, അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയും.