ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് ആക്രമണത്തിൽ തുർക്കിയുടെ പങ്കിനേക്കുറിച്ച് വിശദമായി അന്വേഷിച്ച് ഇന്ത്യൻ സുരക്ഷാ സേനകൾ. മെയ് 7 നും മെയ് 10 നും ഇടയിൽ പാകിസ്ഥാൻ നടത്തിയ വലിയ തോതിലുള്ള ഡ്രോൺ ആക്രമണത്തിൽ തുർക്കി പ്രതിരോധ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംശയിക്കപ്പെടുന്നതിന് പിന്നാലെയാണ് ഇത്. തുർക്കിയുടെ പ്രതിരോധ ഉദ്യോഗസ്ഥർ ആക്രമണത്തിൽ സഹകരിച്ചോയെന്നാണ് ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങൾ പരിശോധിക്കുന്നത്. ആയിരത്തിലേറെ ഡ്രോണുകളാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ പ്രയോഗിച്ചത്. ഇന്ത്യയുടെ ശക്തമായ പ്രതിരോധം ഇവയെ ചെറുത്ത് തോൽപ്പിച്ചെങ്കിലും ആക്രമണത്തിന് ഉപയോഗിച്ചതിൽ 350ലേറെ ഡ്രോണുകൾ തുർക്കിയുടേതാണ്. യുഎവി വിഭാഗത്തിൽ ഉൾപ്പെടുന്ന സോങ്കര്‍ ഡ്രോണുകള്‍ തുർക്കിയുടേതാണെന്നത് അതീവ ജാഗ്രതയോടെയാണ് രാജ്യത്തെ സുരക്ഷാ വിഭാഗങ്ങൾ നിരീക്ഷിക്കുന്നത്. മെയ് 8 മാത്രം 300 മുതൽ 400 വരെ ഡ്രോണുകൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയെന്നാണ് കേണൽ സോഫിയ ഖുറേഷി സ്ഥിരീകരിച്ചത്. തുര്‍ക്കി സായുധ സേനയ്ക്കായി അസിസ്‌ഗാര്‍ഡ് എന്ന പ്രതിരോധ കമ്പനി വികസിപ്പിച്ചെടുത്ത സോങ്കര്‍ ഡ്രോണുകള്‍ ഇവയിൽ ഉൾപ്പെടുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.
2019ല്‍ ഇന്‍റര്‍നാഷണല്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രി ഫെയറിലാണ് സോങ്കര്‍ ഡ്രോണുകളെ ആദ്യമായി അവതരിപ്പിച്ചത്. തുര്‍ക്കി സായുധ സേന 2020 മുതല്‍ ഉപയോഗിക്കുന്ന സോങ്കര്‍, അവരുടെ ആദ്യ ആംഡ് ഡ്രോണ്‍ സംവിധാനം കൂടിയാണ്. ആഭ്യന്തര ആവശ്യത്തിന് പുറമെ യുദ്ധ മേഖലകളിലും തുര്‍ക്കിയുടെ സോങ്കര്‍ ഡ്രോണുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. വളരെ കോംപാക്റ്റായ ഡിസൈനും ടാക്റ്റിക്കല്‍ ഫ്ലെക്‌സിബിളിറ്റിയും പ്രധാന സവിശേഷതകളായി കണക്കാക്കപ്പെടുന്ന ഈ കരുത്തുറ്റ ഡ്രോണുകളെയാണ് ഇന്ത്യൻ സൈന്യം ചെറുത്തത്. ഓട്ടോമാറ്റിക് മെഷീന്‍ ഗണ്‍ സഹിതമുള്ള ഓട്ടോമാറ്റിക് ഫയറിംഗ് സംവിധാനമാണ് ഓരോ സോങ്കര്‍ ഡ്രോണ്‍ യൂണിറ്റും. നാറ്റോ നിലവാരത്തിലുള്ള 200 5.56×45mm റൗണ്ടുകള്‍ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ഗ്രനേഡ് ലോഞ്ചറുകളുള്ള നവീന സോങ്കറുകളും ഇപ്പോഴുണ്ട്.



