മുല്ലപ്പെരിയാറിൽ പുതിയ ഡാം ആവശ്യമുന്നയിച്ച് കേന്ദ്ര ജലശക്തി മന്ത്രിക്ക് എം പിമാരായ ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവർ ചേർന്ന് നിവേദനം നൽകി. കേരളത്തിൽ മറ്റൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ 130 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി C R പാട്ടീലിന് നിവേദനം നൽകി.
പുതിയ ഡാം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ ഡാം സേഫ്റ്റി നിയമത്തിന് ആധാരമായി NDSA (നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി) ശാക്തീകരിച്ചു കൊണ്ട് നടപ്പാക്കണം. രണ്ടു സംസ്ഥാനങ്ങളെയും കൂട്ടി യോജിപ്പിച്ച് സുപ്രീം കോടതി വിധിക്ക് അനുസരിച്ച് സൂപ്പർവൈസറി കമ്മറ്റിയുടെ ഉത്തരവാദിത്വങ്ങൾ നടപ്പിലാക്കാവുന്നതാണ്.
2022 ഏപ്രിൽ 8 ന് പുറത്തുവന്ന സുപ്രീം കോടതി വിധി അനുസരിച്ച് ഡാം മെയിൻ്റനൻസ്, മാനേജ്മെൻ്റ് ഉൾപ്പടെയുള്ള ഉത്തരവാദിത്വങ്ങൾ NDSA യുടെ പരിധിയിലേക്ക് മാറ്റപ്പെടേണ്ടതാണ്. കേരളത്തിൻ്റെയും, തമിഴ്നാടിൻ്റെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചേർത്ത് വിഷയം അടിയന്തിരമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന് ശേഷം വീണ്ടുമൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാൻ ഇടവരാതിരിക്കാൻ സർക്കാരുകൾ ഗൗരവത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.



